വിജയ് യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്; സിസി ടിവി ദൃശ്യങ്ങളും വേണം

വിജയ് യുടെ പ്രചരണ വാഹനം  പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി  ഉത്തരവ്;  സിസി ടിവി ദൃശ്യങ്ങളും വേണം

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ് യുടെ പ്രചരണ വാഹനം പിടിച്ചെടുക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന് പിന്നാലെയാണ് കോടതി നടപടി.

പ്രദേശത്തുള്ള സിസി ടിവി ദൃശ്യങ്ങളും വിജയ് യുടെ പ്രചരണ ബസിനകത്തു നിന്നും പുറത്തു നിന്നുമുള്ള സിസി ടിവി ദൃശ്യങ്ങളും പിടിച്ചെടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചാരണ വാഹനത്തിനടിയില്‍ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബൈക്ക് ബസിനടിയില്‍പെട്ടിട്ടും ബസ് നിര്‍ത്താതെ മുമ്പോട്ട് എടുത്തുവെന്ന് കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.

ഇത് സാധാരണ ഗതിയിലുള്ള ഒരു അപകടമല്ലെന്നും എന്തുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നും കോടതി പോലീസിനോട് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രചാരണ വാഹനം പിടിച്ചെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

വിജയ് യുടെ കാരവാന്‍ നാമക്കല്‍ പൊലീസ് വൈകാതെ തന്നെ പിടിച്ചെടുക്കുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ പ്രത്യേകാന്വേഷണ സംഘത്തിന് പൊലീസ് കൈമാറിയിട്ടുണ്ട്.

കരൂരില്‍ ടിവികെ റാലിക്കിടെ 41 പേര്‍ മരിച്ച സംഭവത്തില്‍ നടന്‍ വിജയ് ഉള്‍പ്പെടെയുള്ള നേതാക്കളെ മദ്രാസ് ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദുരന്തമുണ്ടായ ഉടനെ അണികളെ ഉപേക്ഷിച്ച് സ്ഥലം വിടുന്നത് നേതാക്കള്‍ക്ക് പറ്റിയ ഗുണമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.