'വ്യവസ്ഥാപിത വംശഹത്യയും സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ചെയ്യുന്ന രാജ്യം'; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

'വ്യവസ്ഥാപിത വംശഹത്യയും സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ചെയ്യുന്ന രാജ്യം'; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

യുണൈറ്റഡ് നേഷന്‍സ്: യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ. സ്വന്തം ജനങ്ങള്‍ക്ക് നേരേ ബോംബ് വര്‍ഷിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ പര്‍വതനേനി ഹരീഷാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

'സ്ത്രീകള്‍ സമാധാനവും സുരക്ഷയും' എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദത്തിനിടെയാണ് ഇന്ത്യന്‍ പ്രതിനിധി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. കാശ്മീരി സ്ത്രീകള്‍ പതിറ്റാണ്ടുകളായി ലൈംഗികാതിക്രമങ്ങള്‍ സഹിക്കുന്നവരാണെന്ന് പാകിസ്ഥാന്‍ പ്രതിനിധി ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കിയത്.

പാകിസ്ഥാന്‍ നടത്തുന്നത് വ്യവസ്ഥാപിതമായ വംശഹത്യയാണെന്നും തെറ്റിദ്ധാരണകളും അതിശയോക്തികളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്ന് ഇന്ത്യയുടെ യുഎന്‍ അംബാസഡര്‍ പറഞ്ഞു. ഇന്ത്യയ്ക്കെതിരെയും പ്രത്യേകിച്ച് ജമ്മു കാശ്മീരിനെതിരെ പാകിസ്ഥാന്‍ നടത്തുന്ന അധിക്ഷേപങ്ങളെ ഇന്ത്യന്‍ പ്രതിനിധി രൂക്ഷമായി വിമര്‍ശിച്ചു.

നിര്‍ഭാഗ്യവശാല്‍ എല്ലാ വര്‍ഷവും തന്റെ രാജ്യത്തിനെതിരെ പ്രത്യേകിച്ച് അവര്‍ കണ്ണുവെയ്ക്കുന്ന ജമ്മു കാശ്മീരിനെതിരെ പാകിസ്ഥാന്റെ വഞ്ചനാപരമായ അധിക്ഷേപങ്ങള്‍ കേള്‍ക്കാന്‍ തങ്ങള്‍ വിധിക്കപ്പെട്ടിരിക്കുകയാണ്. സ്ത്രീകള്‍, അവരുടെ സുരക്ഷ, സമാധാനം എന്നിവയില്‍ തങ്ങളുടെ പ്രവര്‍ത്തനം കളങ്കമില്ലാത്തതും കോട്ടം തട്ടാത്തതുമാണ്. സ്വന്തം ജനതയെ ബോംബിട്ട് കൊല്ലുകയും ആസൂത്രിതമായ വംശഹത്യ നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റിദ്ധാരണകള്‍ പരത്തി ലോകത്തിന്റെ ശ്രദ്ധതിരിക്കാന്‍ മാത്രമെ കഴിയൂ.

1971 ല്‍ ഓപ്പറേഷന്‍ സെര്‍ച്ച്ലൈറ്റിലൂടെ സ്വന്തം സൈന്യത്തിന് നാല് ലക്ഷത്തോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യാനുള്ള അനുമതി നല്‍കിയ രാജ്യമാണ് പാകിസ്ഥാന്‍. ലോകം പാകിസ്ഥാന്റെ പ്രോപഗാന്‍ഡ കാണുന്നുണ്ടെന്നും പര്‍വതനേനി ഹരീഷ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.