മെക്‌സിക്കോയില്‍ കാണാതായ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു; അക്രമികളോട് ക്ഷമിക്കുന്നുവെന്ന് ബിഷപ്പ്

മെക്‌സിക്കോയില്‍ കാണാതായ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു; അക്രമികളോട് ക്ഷമിക്കുന്നുവെന്ന് ബിഷപ്പ്

മെക്‌സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ മെക്‌സിക്കോയില്‍ കാണാതായ കത്തോലിക്ക വൈദികന്‍ കൊല്ലപ്പെട്ടു. ചില്‍പാന്‍സിങോ-ചിലപ രൂപതാംഗമായ ഫാ. ബെര്‍ട്ടോള്‍ഡോ പാന്റലിയോണിന്റെ മൃതദേഹം ഇക്കഴിഞ്ഞ ദിവസം കണ്ടെത്തി.

ഗുറേറോ സംസ്ഥാനത്ത് നിന്ന് ഒക്ടോബര്‍ നാലിനാണ് വൈദികനെ കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നു വരികയായിരുന്നു. തെക്കു കിഴക്കായി പട്ടണമായ മെസ്‌കാലയിലെ ഇടവക വികാരയായിരുന്നു ഫാ. പാന്റലിയോണ്‍.

മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ചില്‍പാന്‍സിങോ-ചിലപ ബിഷപ്പ് ജോസ് ഡി. ജെസസ് ഗോണ്‍സാലസ് ആവശ്യപ്പെട്ടു.

മെത്രാന്‍ എന്ന നിലയിലും രൂപതയിലെ മുഴുവന്‍ വിശ്വാസ സമൂഹത്തിന് വേണ്ടിയും, ഈ പ്രവൃത്തികളില്‍ നേരിട്ട് ഉള്‍പ്പെട്ടവരോട് ക്ഷമിക്കുകയാണെന്നും നീതി നടപ്പാക്കാന്‍ ദൈവത്തിന് വിട്ടു കൊടുക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു.

രൂപത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി ഗുറേറോ സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു.

ലോകത്ത് വൈദികര്‍ക്ക് നേരെ ഏറ്റവുമധികം അതിക്രമം നടക്കുന്ന രാജ്യമാണ് മെക്‌സിക്കോ. ടബാസ്‌കോ രൂപതാംഗമായ ഫാ. ഹെക്ടര്‍ അലജാന്‍ഡ്രോ പെരെസിന് രോഗിയായ ഇടവകാംഗത്തെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ കഴിഞ്ഞ ജൂലൈയില്‍ വെടിയേറ്റിരുന്നു.

വൈദികര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിരീക്ഷിക്കുന്ന കാത്തലിക് മള്‍ട്ടി മീഡിയ സെന്ററിന്റെ കണക്കുകള്‍ പ്രകാരം 1990 മുതല്‍ ഇതുവരെ മെക്‌സിക്കോയില്‍ ഒരു കര്‍ദിനാളും അറുപതോളം വൈദികരും കൊല്ലപ്പെട്ടിട്ടുണ്ട്. 2018 ന് ശേഷം 12 വൈദികരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ആഴ്ചയില്‍ ശരാശരി 26 പള്ളികള്‍ ആക്രമിക്കപ്പെടുന്നതായും മീഡിയ സെന്ററിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.