ഫോണില്‍ വിളി വരുമ്പോള്‍ തന്നെ ആളെയറിയാം; പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ തുടക്കമായി

ഫോണില്‍ വിളി വരുമ്പോള്‍ തന്നെ ആളെയറിയാം; പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് സംസ്ഥാനങ്ങളില്‍ തുടക്കമായി

മുംബൈ: ഇനി ഫോണില്‍ വിളി വരുമ്പോള്‍ തന്നെ ആളെ തിരിച്ചറിയാന്‍ പറ്റും. രാജ്യത്ത് രണ്ട് സംസ്ഥാനങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ടെലികോം കമ്പനികള്‍ സേവനത്തിന് തുടക്കമിട്ടു. കോള്‍ വരുന്ന സമയത്ത് നമ്പറിനൊപ്പം നമ്പറിന്റെ ഉടമയുടെ പേരുകൂടി ദൃശ്യമാകുന്ന 'കോളിങ് നെയിം പ്രസന്റേഷന്‍ (സിഎന്‍എപി)' എന്ന പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.

റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നി കമ്പനികള്‍ ഹരിയാനയിലും എയര്‍ടെല്‍ ഹിമാചല്‍പ്രദേശിലുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സേവനം നടപ്പാക്കിയത്. 2026 മാര്‍ച്ചോടെ ഇത് രാജ്യ വ്യാപകമായി നടപ്പാക്കണമെന്നാണ് കേന്ദ്ര ടെലികോം വകുപ്പ് കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്. അതിന് മുന്നേ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

നിലവില്‍ ട്രൂകോളര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണുകളില്‍ വിളിക്കുന്നവരുടെ പേര് കാണാനാകും. എന്നാല്‍ ഇതിന് ഔദ്യോഗിക സ്വഭാവമില്ല. ട്രൂകോളറില്‍ ആരുടെ പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നത് അനുസരിച്ചാകും പേര്. അതുകൊണ്ട് തന്നെ വ്യാജ പേര് നല്‍കി കബളിപ്പിക്കാനുള്ള സാധ്യതയും കൂടുതലാണ്.

ടെലികോം കമ്പനികള്‍ നല്‍കുന്ന സേവനത്തില്‍ സിം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന ഫോമിലെ അതേ പേരാകും ദൃശ്യമാകുക. അതുകൊണ്ട് തന്നെ വിവരം കൃത്യമായിരിക്കും. ഫോണില്‍ പേര് സേവ് ചെയ്തിട്ടില്ലെങ്കിലും പേര് ദൃശ്യമാകും. രാജ്യ വ്യാപകമായി നടപ്പാകുന്നതോടെ എല്ലാ മൊബൈല്‍ഫോണുകളിലും ഈ സേവനം ലഭ്യമായിത്തുടങ്ങും. മൊബൈല്‍ ആശയ വിനിമയം കൂടുതല്‍ സുതാര്യമാക്കുന്ന വിപ്ലവകരമായ നീക്കമായാണ് ഇതിനെ കാണുന്നത്. സൈബര്‍ത്തട്ടിപ്പുകള്‍ വലിയ അളവില്‍ തടയാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.