ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭകള്‍ പാസാക്കി അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയ പരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. രാഷ്ട്രപതിയുടെ പതിനാല് ചോദ്യങ്ങളടങ്ങിയ റഫറന്‍സിന് മറുപടി നല്‍കുകയായിരുന്നു സുപ്രീം കോടതി.
നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ക്ക് മുന്നില്‍ വന്നാല്‍ അനിശ്ചിത കാലത്തേക്ക് പിടിച്ചു വയ്ക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ബില്ലുകളില്‍ ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ എടുക്കണം. ബില്ലുകളില്‍ തീരുമാനം എടുക്കുമ്പോള്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം.
ബില്‍ പിടിച്ചു വെയ്ക്കുകയല്ല, നിയമസഭയുമായുള്ള ആശയ വിനിമയത്തിലൂടെയും ചര്‍ച്ചയിലൂടെയും പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി.
തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സ്റ്റാലിന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ചത്.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് ഭരണഘടനയില്‍ സമയപരിധി നിശ്ചയിച്ചിട്ടില്ലെങ്കില്‍ ജുഡീഷ്യല്‍ ഉത്തരവുകള്‍ വഴി അതിനു കഴിയുമോ, ഭരണഘടനയിലെ 142-ാം അനുച്ഛേദം സുപ്രീം കോടതിക്ക് നല്‍കിയിരിക്കുന്ന സവിശേഷാധികാരത്തിന് പരിമിതികളില്ലേ തുടങ്ങിയ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി ഉന്നയിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ റഫറന്‍സിനെ അനുകൂലിച്ചപ്പോള്‍, കേരളവും തമിഴ്‌നാടും അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍ത്തു. ഭരണഘടനയിലെ അനുച്ഛേദം 143(1) പ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയോട് അഭിപ്രായം തേടാം. ആ സവിശേഷാധികാരം ഉപയോഗിച്ചായിരുന്നു രാഷ്ട്രപതിയുടെ റഫറന്‍സ്.
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയക്രമം നിശ്ചയിച്ച തമിഴ്‌നാട് കേസിലെ വിധിയുടെ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി സുപ്രീം കോടതിയുടെ അഭിപ്രായം തേടിയത്. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ മൂന്നുമാസത്തെ സമയപരിധി നിര്‍ദേശിക്കുക മാത്രമല്ല, ഇക്കാര്യത്തില്‍ ഗവര്‍ണറും രാഷ്ട്രപതിയും സ്വീകരിക്കേണ്ട വിവിധ നടപടികളും വിധിയിലുണ്ടായിരുന്നു. അവയിലെ നിയമ പ്രശ്നങ്ങളെല്ലാം രാഷ്ട്രപതി ചോദ്യങ്ങളായി ഉന്നയിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.