'പോസ്റ്ററുകളിലും ഫ്‌ളക്‌സിലും ഐപിഎസ് വേണ്ട'; ആര്‍. ശ്രീലേഖയുടെ 'ഐപിഎസ് വെട്ടി' തിരഞ്ഞെടുപ്പ് കമ്മിഷന്‍

'പോസ്റ്ററുകളിലും ഫ്‌ളക്‌സിലും ഐപിഎസ് വേണ്ട'; ആര്‍. ശ്രീലേഖയുടെ 'ഐപിഎസ് വെട്ടി' തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ഐപിഎസ് വെട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍.

ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി.എസ് രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്ന് കൂടി ചേര്‍ത്തിരുന്നു. പരാതിയെ തുടര്‍ന്ന് കമ്മിഷന്‍ നടപടിയായതോടെ ചില സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ മായ്ച്ചു കളഞ്ഞു. ഇതോടെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി ബാക്കിയിടങ്ങളില്‍ റിട്ടയേഡ് എന്നു ചേര്‍ക്കുകയും ചെയ്തു.

അതേസമയം തന്റെ പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ശ്രീലേഖ പ്രതികരിച്ചു. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട.) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഓഫിസിനു മുന്നിലെ ബോര്‍ഡില്‍ ആര്‍. ശ്രീലേഖ എന്നു മാത്രമാണ് എഴുതിയിരിക്കുന്നത്. ശാസ്തമംഗലത്ത് നിന്നാണ് ശ്രീലേഖ ജനവിധി തേടുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.