മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമ വിദഗ്ധര്‍.
അലഹബാദ്: ബൈബിള്‍ വിതരണം ചെയ്യുന്നതോ മതപ്രചാരണം നടത്തുന്നതോ ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
മതിയായ തെളിവുകളോ പരാതികളോ ഇല്ലാതെ മതപരിവര്‍ത്തന നിരോധന നിയമം ചുമത്തി കേസെടുത്ത യുപി പൊലീസിന്റെ നടപടിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജസ്റ്റിസ് മഞ്ജു റാണി ചൗഹാനാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നടപടി അതിരു കടന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ബൈബിളുകളും എല്‍ഇഡി സ്‌ക്രീനും കൈവശം വച്ചു എന്നതിന്റെ പേരില്‍ മാത്രം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രലോഭനമോ ബലപ്രയോഗമോ നടന്നതായി തെളിയിക്കാന്‍ സാധിക്കണമെന്നും കോടതി വ്യക്തമാക്കി.
2025 ഓഗസ്റ്റ് 17 ന് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം. മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായതായി ആരും പരാതി നല്‍കിയിരുന്നില്ല.
പ്രതികളില്‍ നിന്ന് ബൈബിളുകളും മതപ്രചാരണത്തിന് ഉപയോഗിക്കുന്ന എല്‍ഇഡി സ്‌ക്രീനും കണ്ടെടുത്തു എന്നതായിരുന്നു പൊലീസിന്റെ പ്രധാന വാദം. ഇതിന്റെ അടിസ്ഥാനത്തില്‍ 2021 ലെ മതപരിവര്‍ത്തന നിരോധന നിയമത്തിലെ 3, 5 വകുപ്പുകള്‍ ചുമത്തിയുള്ള അറസ്റ്റിനെയും കോടതി വിമര്‍ശിച്ചു.
ബൈബിള്‍ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രലോഭനം, ബലപ്രയോഗം, വഞ്ചന എന്നിവയിലൂടെ മതം മാറ്റാന്‍ ശ്രമിച്ചാല്‍ മാത്രമേ അത് 2021 ലെ നിയമ പ്രകാരം കുറ്റകരമാകൂ. കേസ് രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ആരും പരാതിയുമായി മുന്നോട്ട് വരാതിരുന്നിട്ടും പൊലീസ് നടപടി സ്വീകരിച്ചത് നിയമത്തിന്റെ ദുരുപയോഗമാണെന്ന് കോടതി വിലയിരുത്തി.
രാജേന്ദ്ര ബിഹാരി ലാല്‍ vs സ്റ്റേറ്റ് ഓഫ് യുപി കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മുന്‍ ഉത്തരവും ഹൈക്കോടതി വിധിന്യായത്തില്‍ പരാമര്‍ശിച്ചു. പ്രത്യേക നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പൊലീസ് നടപടി ക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ഹര്‍ജിക്കാര്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്.
ഉത്തര്‍പ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഹൈക്കോടതിയുടെ ഈ നിര്‍ണായക ഇടപെടല്‍. മതവിശ്വാസം പ്രചരിപ്പിക്കാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കുന്നതാണ് ഈ വിധിയെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.