ടേം വ്യവസ്ഥയില്‍ ഇളവ്: ഐസക്കും ജയരാജന്‍മാരും മത്സരിച്ചേക്കും; മുതിര്‍ന്ന നേതാക്കളെ ഇറക്കി 3.0 ഉറപ്പിക്കാന്‍ സിപിഎം

ടേം വ്യവസ്ഥയില്‍ ഇളവ്: ഐസക്കും ജയരാജന്‍മാരും മത്സരിച്ചേക്കും; മുതിര്‍ന്ന നേതാക്കളെ ഇറക്കി 3.0 ഉറപ്പിക്കാന്‍ സിപിഎം

തിരുവനന്തപുരം: കേരളത്തില്‍ മൂന്നാമതും ഭരണം ഉറപ്പിക്കാനുള്ള അണിയറ നീക്കങ്ങളുമായി സിപിഎം. ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന മുതിര്‍ന്ന നേതാക്കളെ തിരിച്ചു കൊണ്ടുവന്നും മികച്ച സ്ഥാനാര്‍ത്ഥി നിരയെ അവതരിപ്പിക്കാനാണ് ശ്രമം.

മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരിക്കും മുന്നണിയെ നയിക്കുക. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ നിന്ന് മത്സരിക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തിയ ശേഷം ഏതൊക്കെ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് ടേം വ്യവസ്ഥ മറികടന്ന് സീറ്റ് നല്‍കണമെന്ന് തീരുമാനിക്കാനാണ് സിപിഎം നീക്കം.

മുന്‍ ധനമന്ത്രി തോമസ് ഐസക് ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് വിവരം. ആലപ്പുഴയിലോ അരൂരിലോ ആയിരിക്കും അദേഹം ജനവിധി തേടുക. എം.വി ഗോവിന്ദന്‍ എംഎല്‍എയായ തളിപ്പറമ്പില്‍ മുന്‍ എംഎല്‍എ ജെയിംസ് മാത്യു, പി. ജയരാജന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്.

ആര്‍ജെഡി എല്‍ഡിഎഫ് വിടുകയാണെങ്കില്‍ കെ.പി മോഹനന് പകരം കൂത്തുപറമ്പിലേക്കും ജയരാജനെ പരിഗണിക്കും. ഇ.പി ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരും നിയമസഭയിലേക്ക് മത്സരിച്ചേക്കും. അതേസമയം, മട്ടന്നൂരില്‍ വിജയിച്ച കെ.കെ ശൈലജയ്ക്ക് ടേം വ്യവസ്ഥയില്‍ ഇളവ് ലഭിച്ചേക്കുമോയെന്ന് ഉറപ്പില്ല.

സ്പീക്കര്‍ എ.എന്‍ ഷംസീറിനും ഇളവ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ഇത്തവണ പേരാമ്പ്രയില്‍ നിന്ന് മത്സരിക്കില്ലെന്നാണ് അറിയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.