ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമില്‍ വന്‍ സുരക്ഷാ വീഴ്ചയെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്സ്. ഇന്‍സ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് മാല്‍വെയര്‍ബൈറ്റ്സിന്റെ വെളിപ്പെടുത്തല്‍. വിവരങ്ങള്‍ ഡാര്‍ക്ക് വെബിലെ ഹാക്കര്‍മാരുടെ കൂട്ടായ്മകളില്‍ പ്രചരിക്കുകയാണെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ഉപയോക്താക്കളുടെ യൂസര്‍ നെയിമുകള്‍, പൂര്‍ണമായ പേര്, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പറുകള്‍, ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോര്‍ന്നതെന്ന് മാല്‍വെയര്‍ബൈറ്റ്സ് പറയുന്നു. സൈബര്‍ ആള്‍മാറാട്ടം, ഫിഷിങ് ക്യാമ്പയിന്‍, ലോഗിന്‍ വിവരങ്ങള്‍ മോഷ്ടിക്കാനുള്ള ശ്രമം തുടങ്ങി പലവിധ കുറ്റകൃത്യങ്ങള്‍ക്കും ഹാക്കര്‍മാര്‍ ഈ വിവരങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍സ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകള്‍ തട്ടിയെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നും മാല്‍വെയര്‍ബൈറ്റ്സ് വ്യക്തമാക്കുന്നു.
പല ഉപയോക്താക്കളും തങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. അതേസമയം ഇന്‍സ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റ ഡാറ്റ ചോര്‍ന്നത് സ്ഥിരീകരിക്കുകയോ മാല്‍വെയര്‍ബൈറ്റ്സിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല.
2024 ല്‍ ഉണ്ടായ ഇന്‍സ്റ്റഗ്രാം എപിഐ ഡാറ്റാ ലീക്കിലൂടെ ചോര്‍ന്ന വിവരങ്ങളാണ് ഇപ്പോള്‍ ഡാര്‍ക്ക് വെബില്‍ പ്രചരിക്കുന്നതെന്നാണ് വിവരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.