'ആക്രമിച്ചാല്‍ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും'; ഭീഷണിയുമായി ഇറാന്‍, കരുതലോടെ ഇസ്രയേല്‍: യുദ്ധ മുനമ്പില്‍ വീണ്ടും പശ്ചിമേഷ്യ

'ആക്രമിച്ചാല്‍ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കും'; ഭീഷണിയുമായി ഇറാന്‍, കരുതലോടെ ഇസ്രയേല്‍:  യുദ്ധ മുനമ്പില്‍ വീണ്ടും പശ്ചിമേഷ്യ

ടെഹ്‌റാന്‍: അമേരിക്ക സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്ന ഭീഷണിയുമായി ഇറാന്‍. ഇറാന്റെ പരമാധികാരത്തിന്മേല്‍ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റം ഉണ്ടായാല്‍ ഇസ്രയേലിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഘാലിബാഫ് പറഞ്ഞു.

ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് നേരെ വെടിവെപ്പ് ഉള്‍പ്പെടെയുള്ള അതിക്രമം തുടരുന്ന സാഹചര്യത്തില്‍ ഇറാനില്‍ ഇടപെടാനുള്ള സമയമായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് പുറത്തു വന്നതിനു പിന്നാലെയാണ് ഇറാന്റെ ഭീഷണി.

നിലവില്‍ രാജ്യത്തുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇറാന്‍ പാര്‍ലമെന്റില്‍ ഞായറാഴ്ച ചേര്‍ന്ന സമ്മേളനത്തിനിടെയാണ് ഘാലിബാഫിന്റെ പ്രഖ്യാപനം. സഭാംഗങ്ങള്‍ അമേരിക്കയ്‌ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനിടെയായിരുന്നു ഘാലിബാഫിന്റെ താക്കീത്.

ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയിലായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഘാലിബാഫ് കൂട്ടിച്ചേര്‍ത്തു. ട്രംപിനെ 'വ്യാമോഹി' എന്ന് വിളിച്ച സ്പീക്കര്‍ അമേരിക്കയും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇസ്രയേല്‍ അതീവ ജാഗ്രതയിലെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ശനിയാഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായുള്ള ടെലിഫോണ്‍ സംഭാഷണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇക്കാര്യം ചര്‍ച്ച ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ഇരമ്പിയാര്‍ക്കുന്ന പൊതുജന രോഷത്തിനും അമേരിക്കയുടെ ഭീഷണികള്‍ക്കും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലാണ് ഇറാന്‍ ഭരണകൂടം. പ്രതിഷേധവുമായി ജനങ്ങള്‍ മുന്നോട്ടു പോവുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ അവസ്ഥ അപകടകരമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഇസ്രയേലും അമേരിക്കയുമായി ജൂണില്‍ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ വഷളായിട്ടുണ്ട്. അതിനിടെയാണ് പൊതുജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്.

2022 ല്‍ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന യുവതി കസ്റ്റഡിയില്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ ദേശീയ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാന്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.