സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത് ഇറാനില്‍ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാര പ്രവര്‍ത്തനമായി കണക്കാക്കിയാല്‍ വധശിക്ഷ വരെ ലഭിക്കാമെന്നും അതിനുള്ള നീക്കമാണ് ഖൊമേനി ഭരണകൂടം നടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ടെഹ്റാന്‍: ഇറാനില്‍ ആയത്തുള്ള അലി ഖൊമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രതിഷേധം പതിനഞ്ച് ദിവസം പിന്നിടുമ്പോള്‍ പ്രക്ഷോഭകരെ അടിച്ചൊതുക്കാന്‍ സകല വഴിയും പയറ്റുകയാണ് ഭരണകര്‍ത്താക്കള്‍.
ഇറാനിലെമ്പാടും ഇന്റര്‍നെറ്റും മൊബൈല്‍ സേവനങ്ങളും വിച്ഛേദിച്ചെങ്കിലും പ്രതിഷേധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരുകയാണ്. ഇതോടെ സ്റ്റാര്‍ലിങ്ക് ഉപയോഗവും ഇറാന്‍ ഭരണകൂടം നിരോധിച്ചു. സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഉപയോഗിച്ചാല്‍ തുറങ്കിലടക്കുമെന്നാണ് ഭീഷണി.
ഇന്റര്‍നെറ്റ് വിലക്കിനെ തുടര്‍ന്ന് രാജ്യത്ത് ആശയ വിനിമയ സൗകര്യങ്ങള്‍ പരിമിതപ്പെട്ടിരിക്കുന്നതിനിടെയാണ് ഉപഗ്രഹ സേവനങ്ങളെയും ലക്ഷ്യമിട്ട് നീക്കം തുടങ്ങിയത്. ഇന്റര്‍നെറ്റ് ബ്ലാക്ഔട്ടിനെ മറികടക്കാന്‍ പ്രക്ഷോഭകര്‍ ആശ്രയിച്ചിരുന്ന ഏക മാര്‍ഗം സ്റ്റാര്‍ലിങ്ക് ആയിരുന്നു.
നിലവില്‍ ഇറാനിലെ 40,000 മുതല്‍ 50,000 വരെ ആളുകള്‍ സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വ്യോമ മേഖലയില്‍ ഉപഗ്രഹ സിഗ്‌നലുകളെ തടസപ്പെടുത്തുന്ന സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഇറാന്‍ സ്റ്റാര്‍ലിങ്ക് സിഗ്‌നലുകള്‍ തടയുന്നത്. ഇതോടെ സ്റ്റാര്‍ലിങ്കിന്റെ അപ് ലിങ്ക് ഡൗണ്‍ ലിങ്ക് ട്രാഫിക്കുകള്‍ തുടക്കത്തില്‍ 30 ശതമാനവും പിന്നീട് 80 ശതമാനത്തിലധികവും തടസപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ പ്രക്ഷോഭകരെ ലോകത്തിന്റെ മറ്റിടങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്താനും വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാനും പുറത്ത് നിന്നുള്ള സഹായങ്ങള്‍ തടയാനുമാണ് ശ്രമം. സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നത് ഇറാനില്‍ ആറ് മാസം മുതല്‍ രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാര പ്രവര്‍ത്തനമായി കണക്കാക്കിയാല്‍ വധശിക്ഷ വരെ ലഭിക്കാമെന്നും അതിനുള്ള നീക്കമാണ് ഖൊമേനി ഭരണകൂടം നടത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
സ്റ്റാര്‍ലിങ്കിനെ തടയാന്‍ ഉപയോഗിച്ചിരിക്കുന്ന നൂതനമായ ജാമിങ് സാങ്കേതിക വിദ്യ ഇറാന്‍ സ്വന്തമായി വികസിപ്പിച്ചതല്ലെന്നാണ് കരുതപ്പെടുന്നത്. ഒന്നുകില്‍ റഷ്യയോ അല്ലെങ്കില്‍ ചൈനയോ ആകാം ഇറാന് ഈ സാങ്കേതിക വിദ്യ കൈമാറിയതെന്നാണ് ഉയരുന്ന ആരോപണം.
ഉക്രെയ്ന്‍ അധിനിവേശത്തിനിടെ റഷ്യ സ്റ്റാര്‍ലിങ്കിനെതിരെ പ്രയോഗിച്ചതിന് സമാനമായ രീതികളാണ് ഇറാനിലും കാണുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനായ അമീര്‍ റാഷിദി പറഞ്ഞു. ചൈനീസ് നിര്‍മിതവും അതിശക്തവുമായ മൈക്രോവേവ് ജാമിങ് സാങ്കേതിക വിദ്യയാകാം ഇതിന് ഉപയോഗിക്കുന്നതെന്നും ഇത് ജനങ്ങളുടെ ആരോഗ്യത്തിന് പോലും ഭീഷണിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തില്‍ ഇറാനില്‍ ഇതുവരെ 538 പേര്‍ കൊല്ലപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. രാജ്യത്ത് പ്രക്ഷോഭത്തില്‍ പങ്കെടുത്ത 10,600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം പുറത്തു വിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.