തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫ് വിടുമെന്ന അഭ്യൂഹങ്ങള്‍ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. അത്തരം അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മുന്നണി വിടുന്നത് സംബന്ധിച്ച് എന്തിനാണ് ചര്‍ച്ചയെന്നും മാത്രമല്ല, അഭ്യൂഹങ്ങള്‍ക്ക് അപ്പുറത്തേക്ക് വസ്തുത ഉണ്ടാകണ്ടേ എന്നും റോഷി അഗസ്റ്റിന്‍ ചോദിച്ചു.
കഴിഞ്ഞ ദിവസം സത്യാഗ്രഹത്തില്‍ പങ്കെടുക്കാത്തതിന്റെ കാരണം ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. ഇന്നലത്തെ ഉപവാസ സമരത്തില്‍ തങ്ങള്‍ അഞ്ച് പേര്‍ പങ്കെടുത്തിരുന്നു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാര്യത്തില്‍ ഒരുതരത്തിലും സഭാ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അദേഹം പറഞ്ഞു. ഇടതുഭരണം തുടരും എന്നതില്‍ സംശയം വേണ്ട. മുന്നണിയുടെ ജാഥ നയിക്കാന്‍ ജോസ് കെ മാണിയെ അല്ലേ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു.
ക്രെഡിബിലിറ്റിയും ധാര്‍മികതയും ഉള്ള പാര്‍ട്ടിയാണിത്. അവ ഒരു കാലത്തും പണയപ്പെടുത്തില്ല. യുഡിഎഫില്‍ നിന്ന് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും വ്യക്തിപരമായ സൗഹൃദം എന്നും തുടരുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. യുഡിഎഫില്‍ ഇരിക്കുമ്പോള്‍ എല്‍ഡിഎഫിലെ ഒരു നേതാക്കളുമായും പിണക്കം ഉണ്ടായിരുന്നില്ല. ആലോചിച്ചു തന്നെയാണ് എല്‍ഡിഎഫില്‍ എത്തിയതെന്നും അദേഹം വ്യക്തമാക്കി.
മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇടതുമുന്നണി തിങ്കളാഴ്ച നടത്തിയ ഏകദിന സത്യാഗ്രഗത്തില്‍ നിന്നുള്ള ചിത്രം 'തുടരും' എന്ന അടിക്കുറിപ്പോടെ റോഷി അഗസ്റ്റിന്‍ പങ്കുവെച്ചിരുന്നു. അതിനിടെ മുന്നണിവിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇടതുമുന്നണിയുടെ മധ്യമേഖലാ ജാഥയില്‍ അനിശ്ചിതത്വം തുടരുകയാണ്. ജാഥ നയിക്കാന്‍ ഇല്ലെന്ന് ജോസ് കെ. മാണി നേതൃത്വത്തെ അറിയിച്ചിരുന്നു. പകരം എന്‍. ജയരാജിന്റെ പേര് നിര്‍ദേശിച്ചതായും സൂചനയുണ്ട്.
ജോസ് കെ. മാണിക്കായിരുന്നു ജാഥയുടെ ചുമതലയുണ്ടായിരുന്നത്. ഫെബ്രുവരി ആറിന് അങ്കമാലിയില്‍ നിന്നാരംഭിച്ച് 13 ന് ആറന്മുളയില്‍ സമാപിക്കുന്ന രീതിയിലാണ് ജാഥ തീരുമാനിച്ചിരുന്നത്. എന്നാല്‍ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുകയാണെന്ന് ജോസ് കെ. മാണി അറിയിക്കുയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ നേരിട്ട് ഇക്കാര്യം അറിയിക്കുകയും ചെയ്തു.
ജാഥ നയിക്കാന്‍ വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്ന് ചീഫ് വിപ്പ് എന്‍. ജയരാജിന്റെ പേര് നിര്‍ദേശിച്ചു കൊണ്ട് അദേഹം പറഞ്ഞു. എന്നാല്‍ ജാഥ ജോസ് കെ. മാണി നയിക്കണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.