ഇറാന്‍ സംഘര്‍ഷം: ട്രംപിന്റെ നിലപാടില്‍ പാകിസ്ഥാന് പരിഭ്രാന്തി; അടിയന്തര യോഗം വിളിച്ച് അസിം മുനീര്‍

ഇറാന്‍ സംഘര്‍ഷം: ട്രംപിന്റെ നിലപാടില്‍ പാകിസ്ഥാന് പരിഭ്രാന്തി; അടിയന്തര യോഗം വിളിച്ച് അസിം മുനീര്‍

ഇസ്ലാമബാദ്: ഇറാനിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ പാകിസ്ഥാനില്‍ അടിയന്തര യോഗം വിളിച്ച് പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. പ്രശ്നത്തില്‍ ഇടപെടാനുള്ള യു.എസിന്റെ നീക്കം ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന പാകിസ്ഥാനെ ബാധിക്കുമോ എന്നതാണ് പാക് ആശങ്കയ്ക്ക് കാരണം.

പാക്-ഇറാന്‍ അതിര്‍ത്തിയിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അസിം മുനീര്‍ ഉന്നതതല യോഗം വിളിച്ചതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ ഇറാനില്‍ ഇടപെടാനുള്ള സൈനിക സാധ്യതകളെക്കുറിച്ച് ട്രംപ് ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം.

ഇസ്രയേലിന്റെയും അമേരിക്കയുടെയും ബോംബാക്രമണങ്ങളില്‍ ഇറാന്‍ തകര്‍ന്നിരിക്കെ പുതിയൊരു ആക്രമണം ഭരണത്തെ അസ്ഥിരപ്പെടുത്താനും അതിന്റെ പ്രത്യാഘാതങ്ങള്‍ രാജ്യത്തിനപ്പുറത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.

അഫ്ഗാനിസ്ഥാനുമായുള്ള പാകിസ്ഥാന്റെ അതിര്‍ത്തി സംഘര്‍ഷ ഭരിതവും ഏറ്റുമുട്ടലുകള്‍ക്ക് സാധ്യത ഉള്ളതുമാണ്. അതോടൊപ്പം ഇറാനുമായുള്ള അതിര്‍ത്തിയും അസ്ഥിരമായാല്‍ പാകിസ്ഥാന് അത് താങ്ങാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ രണ്ടാം ഊഴത്തില്‍ ഗണ്യമായി മെച്ചപ്പെട്ട യുഎസ്-പാകിസ്ഥാന്‍ ബന്ധത്തെ ഇത്തരം സംഘര്‍ഷങ്ങള്‍ എങ്ങനെ ബാധിക്കുമെന്നും അസിം മുനീര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം.

അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കില്‍ ട്രംപ് പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയിലേക്കോ സൈനിക താവളങ്ങളിലേക്കോ പ്രവേശനം തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത്തരം ഒരു ആവശ്യം പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയേക്കാം. ആവശ്യം നിഷേധിക്കുന്നത് ട്രംപിനെ പ്രകോപിപ്പിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അപകടത്തിലാക്കുകയും ചെയ്യും.

അതേസമയം അത് അംഗീകരിക്കുന്നത് രാജ്യത്തെ ഷിയാ ജനവിഭാഗത്തെയും ലോകത്തെ മറ്റ് ഇസ്ലാമിക രാജ്യങ്ങളെയും പാകിസ്ഥാനില്‍ നിന്ന് അകറ്റാനുള്ള സാധ്യതയും മുന്നോട്ടുവെക്കുന്നു. ഇറാന്‍ ഒരു ഷിയാ ഭൂരിപക്ഷ രാഷ്ട്രമാണ്. അതുകൊണ്ട് തന്നെ പാകിസ്ഥാനിലെ ഏകദേശം 20 ശതമാനം ഷിയാ മുസ്ലീങ്ങളും ഇറാനോട് മമതയുള്ളവരാണ്. ട്രംപിന്റെ ഇറാന്‍ ആക്രമണവും അത്തരം ആക്രമണങ്ങള്‍ക്ക് സഹായിക്കാന്‍ പാകിസ്ഥാന് മേലുള്ള സമ്മര്‍ദ്ദവും പാകിസ്ഥാനെ കൂടുതല്‍ അസ്വസ്ഥമാക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.