ഒഡിഷയില്‍ പാസ്റ്ററെ മര്‍ദിച്ചവശനാക്കി ചാണകം തീറ്റിച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു: ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമെന്ന് സീറോ മലബാര്‍ സഭ

ഒഡിഷയില്‍ പാസ്റ്ററെ മര്‍ദിച്ചവശനാക്കി ചാണകം തീറ്റിച്ചു; ജയ് ശ്രീറാം വിളിപ്പിച്ചു: ജനാധിപത്യ ഇന്ത്യയ്ക്ക് അപമാനമെന്ന് സീറോ മലബാര്‍ സഭ

മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടി കഴുത്തില്‍ ചെരിപ്പ് മാലയും അണിയിച്ച് പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. പിന്നാലെ ഒരു ക്ഷേത്രത്തിന് സമീപം കെട്ടിയിട്ടും മര്‍ദനം തുടര്‍ന്നു.

പര്‍ജാങ് (ഒഡിഷ): ഒഡിഷയില്‍ പാസ്റ്ററെ മര്‍ദ്ദിച്ചവശനാക്കിയ ഹിന്ദുത്വവാദികള്‍ ചാണകം തീറ്റിക്കുകയും ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. ഒഡിഷയിലെ ധെങ്കനാല്‍ ജില്ലയിലെ പര്‍ജാങ് ഗ്രാമത്തിലാണ് സംഭവം.

ജനുവരി നാലിന് നടന്ന ഞെട്ടിക്കുന്ന സംഭവം ഇപ്പോഴാണ് പുറത്തു വരുന്നത്. പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനാണ് ഹിന്ദു വര്‍ഗീയ വാദികളുടെ ക്രൂര മര്‍ദനമേറ്റത്. പാസ്റ്റര്‍ നായികും ഭാര്യ വന്ദനയും ഏതാനും കുടുംബങ്ങളും വീട്ടില്‍ പ്രാര്‍ഥന നടത്തുന്നതിനിടെ നാല്‍പതോളം പേരടങ്ങിയ അക്രമികള്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്നവരെയെല്ലാം സംഘം ക്രൂരമായി മര്‍ദിച്ചു.

ഇതിനിടെ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട വന്ദനയും മക്കളും ഓടി സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചെങ്കിലും പൊലീസ് ഏറെ വൈകിയാണ് സ്ഥലത്തെത്തിയത്. ഇതിനിടെ ആള്‍ക്കൂട്ടം പാസ്റ്ററെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയശേഷം ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ചു. പിന്നീട് ബലമായി ചാണകവും തീറ്റിച്ചു.

മുഖത്ത് ചുവന്ന സിന്ദൂരം പുരട്ടി കഴുത്തില്‍ ചെരിപ്പ് മാലയും അണിയിച്ച് പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ രണ്ട് മണിക്കൂറോളം ഗ്രാമത്തിലൂടെ നടത്തിക്കുകയും ചെയ്തു. പിന്നാലെ ഒരു ക്ഷേത്രത്തിന് സമീപം കെട്ടിയിട്ടും മര്‍ദനം തുടര്‍ന്നു.

ഭര്‍ത്താവിനെ കാണുമ്പോള്‍ മുഖത്തു നിന്ന് ഉള്‍പ്പെടെ ചോര വര്‍ന്നൊലിക്കുന്ന നിലയിലായിരുന്നുവെന്ന് വന്ദന പറയുന്നു. പൊലീസ് ഇടപെട്ടിട്ടും സംഘം മര്‍ദനം നിര്‍ത്തിയില്ല. ഏറെ നേരം കഴിഞ്ഞാണ് അക്രമി സംഘത്തില്‍ നിന്ന് നായിക്കിനെ പൊലീസ് രക്ഷപ്പെടുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.

എന്നാല്‍ വൈദ്യ സഹായമൊന്നും നല്‍കാതെ നായിക്കിനെ സ്റ്റേഷനില്‍ ഒരു മണിക്കൂറോളം നേരം ഇരുത്തിയതായി സമൂഹിക പ്രവര്‍ത്തകര്‍ ആരോപിച്ചു. ഹിന്ദു ഭൂരിപക്ഷ ഗ്രാമമാണ് പര്‍ജാങ്. ഏഴ് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.

സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ലെന്ന് പാസ്റ്ററിന്റെ സഹോദരന്‍ ഉദയ നായിക്ക് പറഞ്ഞു. തന്നോട് ക്രൂരത കാണിച്ചവരോട് ക്ഷമിക്കുന്നതായി പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്ക് പിന്നീട് വ്യക്തമാക്കി.


രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തീരാ കളങ്കമായി ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ സീറോ മലബാര്‍ സഭ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പാസ്റ്റര്‍ ബിപിന്‍ ബിഹാരി നായിക്കിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് ചാണകം തീറ്റിക്കുകയും ചെയ്ത അതിനീചമായ സംഭവം പരിഷ്‌കൃത സമൂഹത്തിനാകെ നാണക്കേടും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും നഗ്‌നമായ ലംഘനവുമാണെന്ന് സീറോ മലബാര്‍ സഭ പ്രസ്താവനയില്‍ പറഞ്ഞു.

ഇതിന് പിന്നാലെ ക്ലറീഷ്യന്‍ സന്ന്യാസ സമൂഹത്തിന്റെ നാഗ്പൂരുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന അതിക്രമവും സ്‌കൂള്‍ ചാപ്പലിലെ സക്രാരി തിരുവോസ്തിയടക്കം എടുത്തു കൊണ്ടുപോയതും ചാപ്പല്‍ അശുദ്ധമാക്കിയതും അത്യന്തം ഗൗരവകരമാണ്.

വിദ്യ പകര്‍ന്നു നല്‍കുന്ന പാവനമായ ഇടങ്ങളായ കത്തോലിക്കാ സ്‌കൂളുകള്‍ തകര്‍ക്കുന്നതും വൈദികരെയും കന്യാസ്ത്രീകളെയും ഭീഷണിപ്പെടുത്തുന്നതും ഗുണ്ടാ രാജിന് തുല്യമാണ്.

ഭയമില്ലാതെ ജീവിക്കാനും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനുമുള്ള ഓരോ പൗരന്റെയും അവകാശത്തെ സംരക്ഷിക്കാന്‍ കഴിയാത്ത വിധം ഈ രാജ്യത്തെ നിയമസംവിധാനം ദുര്‍ബലമായിപ്പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ക്രമസമാധാനവും പൗര സ്വാതന്ത്ര്യവും ഉറപ്പു വരുത്തേണ്ട പൊലീസ് സംവിധാനങ്ങള്‍ വര്‍ഗീയ ശക്തികളുടെ കൈകളിലെ വെറും ഉപകരണം മാത്രമായി മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.

പാസ്റ്ററെ ആക്രമിച്ചവര്‍ക്കെതിരെയും സ്‌കൂളുകള്‍ തകര്‍ത്തവര്‍ക്കെതിരെയും ഒത്തുതീര്‍പ്പുകളില്ലാത്ത നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മത ന്യൂനപക്ഷങ്ങളുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും മതിയായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും വര്‍ഗീയ വിഷം ചീറ്റുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.