കൊച്ചി: സ്വാഭാവിക ജാമ്യം കിട്ടിയത് കൊണ്ട് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികള്‍ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടതി പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) അല്‍പംകൂടി സമയം നല്‍കൂവെന്നും പ്രതികളാരും രക്ഷപ്പെടില്ലെന്നും കോടതി പറഞ്ഞു.
ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ക്കുനേരെ കൃത്യമായ അന്വേഷണം നടക്കുന്നില്ല, സര്‍ക്കാരിന്റെ സമ്മര്‍ദ്ദമുണ്ട് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാന്‍ മാറ്റി. കേസില്‍ കുറ്റപത്രം നല്‍കാത്തതിനാല്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊളള കേസില്‍ ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 29 ന് ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും ജാമ്യം ലഭിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനാണ് ആദ്യം ജാമ്യം ലഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.