ട്രംപിന്റെ ഗ്രാഫ് താഴേക്ക്; ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റെന്ന് 53 ശതമാനം അമേരിക്കക്കാര്‍: സര്‍വേ ഫലം

ട്രംപിന്റെ ഗ്രാഫ് താഴേക്ക്; ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റെന്ന് 53 ശതമാനം അമേരിക്കക്കാര്‍: സര്‍വേ ഫലം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ജനപിന്തുണ കുറഞ്ഞു വരുന്നതായി സര്‍വേ ഫലം. ട്രംപിനെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റായാണ് 40 ശതമാനം അമേരിക്കക്കാരും കാണുന്നതെന്നാണ് യാഹൂ/യൂഗോവ് പുറത്തുവിട്ട സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്.

താങ്ങാനാവാത്ത സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റക്കാര്‍ക്കെതിരായ അക്രമം, അധികാരമേറ്റതു മുതല്‍ ഉണ്ടായിട്ടുള്ള അതിക്രമങ്ങള്‍ എന്നിവയെല്ലാം ട്രംപിന്റെ ഇമേജ് ഇടിയാന്‍ കാരണമായെന്നാണ് റിപ്പോര്‍ട്ട്.

മൂന്നില്‍ ഒരാള്‍ക്ക് മാത്രമാണ് ട്രംപിനോട് അനുകൂല നിലപാടുള്ളത്. 12 ശതമാനം പേര്‍ അദേഹത്തെ മികച്ചവനായി കണക്കാക്കുന്നു. 21 ശതമാനം പേര്‍ ശരാശരിയേക്കാള്‍ മികച്ചവനായി കണക്കാക്കുന്നതായും സര്‍വേ ഫലം വ്യക്തമാക്കുന്നു.

മൊത്തത്തില്‍ 53 ശതമാനം അമേരിക്കക്കാര്‍ ട്രംപിനെ ഏറ്റവും വിജയകരമല്ലാത്ത പ്രസിഡന്റുമാരില്‍ ഒരാളായാണ് കണക്കാക്കുന്നത്. വര്‍ധിച്ചു വരുന്ന വിമര്‍ശനങ്ങളും താഴുന്ന സപ്പോര്‍ട്ട് റേറ്റിങുകളും ടീം ട്രംപിനെ പരിഭ്രാന്തരാക്കുന്നുണ്ട് എന്നാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്. 2026 ലെ ഇടക്കാല തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നും കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ നിയന്ത്രണം നഷ്ടപ്പെടുമെന്നും അവര്‍ ഭയക്കുന്നു.

ഇടക്കാല തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി, വിമര്‍ശനങ്ങളെ നേരിടാനും വോട്ടര്‍മാരെ ആകര്‍ഷിക്കാനും ട്രംപ് തന്റെ തന്ത്രങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മിനിസോട്ടയില്‍ കുടിയേറ്റക്കാര്‍ക്കെതിരായ ക്രൂരമായ നടപടികള്‍ അവസാനിപ്പിച്ചതായും ഡെമോക്രാറ്റിക് നിയന്ത്രിത നഗരങ്ങളില്‍ നിന്ന് നാഷണല്‍ ഗാര്‍ഡിനെ പിന്‍വലിച്ചതായും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുക്ക്, അലൂമിനിയം എന്നിവയുടെ തീരുവ ഉടന്‍ കുറയ്ക്കാനും സാധ്യതയുണ്ട്.

എന്നാല്‍ ഇവയൊന്നും ഫലം കണ്ടിട്ടില്ല എന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടി നേരിടുമെന്ന് തുടര്‍ച്ചയായ സര്‍വ്വേകള്‍ പ്രവചിക്കുന്നു. കൂടാതെ, യാഹൂ/യൂഗോവ് സര്‍വേയില്‍ ട്രംപിന്റെ അംഗീകാര നിരക്ക് (38%) എക്കാലത്തെയും താഴ്ന്ന നിലയിലാണെന്നും എതിര്‍പ്പ് (58%) എക്കാലത്തെയും ഉയര്‍ന്ന നിലയിലാണെന്നും വ്യക്തമാക്കുന്നു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി തോറ്റാല്‍ താന്‍ ഇംപീച്ച് ചെയ്യപ്പെടുമെന്ന് അദേഹം അനുയായികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സെനറ്റ് വന്നാല്‍, ഭരണകൂടത്തിനുമേലുള്ള നിരീക്ഷണം തിരികെ വരുകയും ട്രംപിന്റെ പല അജണ്ടകളും നടപ്പാക്കാനാകാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്യും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.