വവയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; ഒപ്പമുണ്ടെന്ന് രാഹുലും പ്രിയങ്കയും

വവയനാട്ടില്‍ കോണ്‍ഗ്രസിന്റെ ഭവന പദ്ധതിക്ക് തറക്കല്ലിട്ടു; ഒപ്പമുണ്ടെന്ന് രാഹുലും പ്രിയങ്കയും

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ചു നല്‍കുന്ന വീടുകള്‍ക്ക് തറക്കല്ലിട്ടു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവര്‍ ചേര്‍ന്നാണ് ഭവന പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിച്ചത്.

ആറ് മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധന സഹായവും ചടങ്ങില്‍ കൈമാറി. നാല്‍പത് പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതമാണ് കൈമാറിയത്.

ദുരന്തത്തെ ഒന്നിച്ച് നേരിട്ടവരാണ് വയനാട്ടിലുള്ളവരെന്ന് ചടങ്ങില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരന്തമുഖത്തെ കൂട്ടായ്മയ്ക്ക് താന്‍ സാക്ഷിയാണ്. ദുരന്തത്തെ ജനങ്ങള്‍ ധീരതയോടെ നേരിട്ടു. വയനാടിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും തങ്ങളുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പറഞ്ഞു. ഇതിനോടകം ഭവന പദ്ധതി പൂര്‍ത്തികരിച്ച മുസ്ലിം ലീഗിനെ അഭിനന്ദിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തിന്റെ കാഴ്ചകള്‍ ഒരിക്കലും മറക്കാന്‍ ആകുന്നതല്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ദുരിത ബാധിതര്‍ക്ക് സഹായമെത്തിക്കാന്‍ പരമാവധി ശ്രമിച്ചു. വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ നിരന്തരം ശബ്ദമുയര്‍ത്തി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം ഉള്‍പ്പെടെ സംഘടിപ്പിച്ചു.

നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്നതെല്ലാം രാഷ്ട്രീയത്തിന് അതീതമായി ഇടപെടലുണ്ടായി. നിങ്ങളുടെ ദുരിതത്തില്‍ എക്കാലവും ഞങ്ങളുണ്ടാകും. ദുരുതബാധിതര്‍ക്ക് വീടൊരുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ ഒരു പാട് കടമ്പകള്‍ മുന്നിലുണ്ടായിരുന്നു. നിരവധി അനുമതികള്‍ വേണ്ടി വന്നു.

വീട് നിര്‍മാണം ആരംഭിക്കാന്‍ വൈകിയത് വിഷമിപ്പിച്ചു. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാമാന്യമാണെന്നും താന്‍ ഇവിടെയുള്ള ഓരോ കുടുംബത്തിലെയും അംഗത്തെ പോലെയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

'ജാതിമത വ്യത്യാസമില്ലാതെ പരസ്പരം താങ്ങായാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. ഞാന്‍ അപ്പോള്‍ നിങ്ങളുടെ എംപിയായിരുന്നില്ല. എന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയായിരുന്നു അന്ന് വയനാട്ടിലെ എംപി. ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ എംപിയാണ്.

ഇപ്പോള്‍ ഞാന്‍ നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ആ സമയത്ത് നിങ്ങള്‍ അനുഭവിച്ച സംഘര്‍ഷത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുടുംബം പഴയതു പോലെയാക്കാന്‍ ശ്രമിച്ചതും ഞാന്‍ അറിഞ്ഞിട്ടുണ്ട്'- പ്രിയങ്ക പറഞ്ഞു.

നൂറുവീടുകളില്‍ അമ്പത് വീടുകളാണ് മേപ്പാടിയിലെ കുന്നമ്പറ്റയില്‍ ആദ്യം നിര്‍മിക്കുന്നത്. എട്ട് സെന്റ് ഭൂമിയില്‍ 1041 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കുന്നത്. ഒരുനില കൂടി ഭാവിയില്‍ നിര്‍മിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപഘടന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.