ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനിയും ബാസിജ് കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ സുരക്ഷാ മേധാവി അലി ലാരിജാനിയും ബാസിജ് കമാന്‍ഡര്‍  ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗുലാംറേസ സുലൈമാനി                                                      അലി ലാരിജാനി

ടെഹ്‌റാന്‍: ഇന്ന് പുലര്‍ച്ചെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ സുരക്ഷാ മേധാവി സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി കൊല്ലപ്പെട്ടതായി വിവരം.

ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അര്‍ധ സൈനിക വിഭാഗമായ ബാസിജിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനിയും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരും അദേഹത്തോടൊപ്പം കൊല്ലപ്പെട്ടതായി ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഇറാന്‍ ഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല.

ബാസിജിന്റെ ആസ്ഥാനങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്ന് പുതുതായി നിര്‍മിച്ച താല്‍ക്കാലിക ക്യാമ്പില്‍ വെച്ചാണ് സുലൈമാനിയെ ഇസ്രയേല്‍ വകവരുത്തിയത്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ വലംകൈയായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ടാണ് ടെഹ്റാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.

ഇറാനിയന്‍ നേതാക്കള്‍ക്ക് പുറമെ പാലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അല്‍ അജൗറിയും സംഘവും ബുധനാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൈന്യം കരുതുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഗാസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇവര്‍ ടെഹ്റാനിലെ ഒരു സുരക്ഷിത കേന്ദ്രത്തില്‍ ഒളിച്ചു കഴിയുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ ഈ വാര്‍ത്ത ശരിവെച്ചു.

രാത്രിയില്‍ നടന്ന ഓപ്പറേഷനുകള്‍ വഴി ശത്രുപക്ഷത്തെ നിര്‍ണായക നേതാക്കളെ വകവരുത്താന്‍ സാധിച്ചുവെന്നും ഇത് വരാനിരിക്കുന്ന സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദേഹം പറഞ്ഞു. പാലസ്തീനുമായി ബന്ധപ്പെട്ട വിദേശ ശക്തികളെ ഇറാന്റെ മണ്ണില്‍ തന്നെ നേരിടുന്നത് സൈന്യത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണെന്നും ഇയാല്‍ സമീര്‍ വ്യക്തമാക്കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.