ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 95 സീറ്റുകളില്‍ കോണ്‍ഗ്രസും 27 മണ്ഡലങ്ങളില്‍ ലീഗും സ്ഥാനാര്‍ഥികളെ നിര്‍ത്തും.
എട്ട് മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. അഞ്ച് സീറ്റുകളില്‍ ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജേക്കബ്, സിഎംപി, ആര്‍എംപി, കെഡിപി, ടിഎംസി എന്നീ പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിക്കും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിച്ചിരുന്ന ഇടുക്കി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടു തന്നിട്ടുണ്ടെന്നും തൃക്കരിപ്പൂര്‍ സീറ്റിന് പകരം കോണ്‍ഗ്രസിന്റെ കാഞ്ഞങ്ങാട് സീറ്റ് വിട്ടുനല്‍കിയതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ മത്സരിച്ച ആര്‍എസ്പിയുടെ മുഴുവന്‍ സീറ്റുകളും ഇത്തവണയും നിലനിര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച മട്ടന്നൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയും പകരം പയ്യന്നൂര്‍ വെച്ചുമാറുമെന്ന ധാരണയിലേക്ക് എത്തിയിരുന്നെങ്കിലും പി.കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ആര്‍എസ്പിയും കോണ്‍ഗ്രസും അദേഹത്തിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചെന്നും സതീശന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബിന് പിറവവും സിഎംപിക്ക് തിരുവനന്തപുരവും മാണി സി.കാപ്പന്റെ കെഡിപിക്ക് പാലായും വിട്ടുനല്‍കും. ആര്‍എംപി വടകരയിലും യുഡിഎഫ് സ്ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പി.വി അന്‍വര്‍ ബേപ്പൂരിലും മത്സരിക്കും. കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇന്ന് തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
'നേതാക്കളും എംപിമാരും തമ്മിലുള്ള തര്‍ക്കം കാരണമല്ല പട്ടിക വൈകിയത്. എംപിമാര്‍ മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഒരുകാലത്തും നടക്കാത്ത കലാപമാണ് സിപിഎമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലാം അവഗണിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകരില്‍ ചിലരെങ്കിലും കോണ്‍ഗ്രസിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്മൂത്തായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന കാര്യം അറിഞ്ഞിട്ടും പലരും ബോധപൂര്‍വം ഞങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. പോക്കറ്റില്‍ നിന്ന് ഏതെങ്കിലുമൊരു പേപ്പറെടുത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നവരല്ല ഞങ്ങള്‍. ഒരാളെ തീരുമാനിച്ചു കഴിഞ്ഞാല്‍ അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും ഞങ്ങള്‍ പരിശോധിക്കും. ചര്‍ച്ചയ്ക്കൊടുവില്‍ സമവായത്തിലെത്തിയതിന് ശേഷമാണ് പ്രഖ്യാപിക്കുക'- സതീശന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.