'ശത്രുക്കള്‍ ഒഴികെ എല്ലാവര്‍ക്കുമായി ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുന്നു': ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍

'ശത്രുക്കള്‍ ഒഴികെ എല്ലാവര്‍ക്കുമായി ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുന്നു': ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍

ടെഹ്റാന്‍: തങ്ങളുടെ ശത്രുക്കള്‍ക്കും അവരുമായി ബന്ധമുള്ളവര്‍ക്കും ഒഴികെ മറ്റെല്ലാവര്‍ക്കും വേണ്ടി ഹോര്‍മുസ് കടലിടുക്ക് തുറന്നു കിടക്കുകയാണെന്ന് ഇറാന്‍.

ഹോര്‍മുസ് കടലിടുക്ക് തുറന്ന് നല്‍കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് 48 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇതിനുള്ള മറുപടി ആയാണ് ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷനിലെ (ഐഎംഒ) ഇറാന്‍ പ്രതിനിധി അലി മൗസവി ഇക്കാര്യം അറിയിച്ചത്.

'ഹോര്‍മുസ് കടലിടുക്ക് ശത്രുക്കള്‍ ഒഴികെ എല്ലാവര്‍ക്കും തുറന്നു കിടക്കുന്നു'- അലി മൗസവി പറഞ്ഞു. എന്നാല്‍ കപ്പലുകളുടെയും അവരുടെ ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഇറാനിയന്‍ അധികാരികളുമായി ഏകോപനം ആവശ്യമാണെന്നും അദേഹം പറഞ്ഞു.

മാരിടൈം സുരക്ഷ മെച്ചപ്പെടുത്തുന്നതിനും നാവികരെ സംരക്ഷിക്കുന്നതിനും ഐഎംഒയോടും മറ്റ് രാജ്യങ്ങളോടും സഹകരിക്കാന്‍ ഇറാന്‍ തയ്യാറാണ്. നയതന്ത്രത്തിനാണ് ഇറാന്‍ മുന്‍ഗണന നല്‍കുന്നത്. പൂര്‍ണമായ അധിനിവേശം അവസാനിപ്പിക്കലും പരസ്പര വിശ്വാസവും ഉറപ്പാക്കലും പ്രധാനമാണെന്നും ഇറാന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു.

അതിനിടെ ട്രംപിന്റെ മുന്നറിയിപ്പിന് മറുപടിയുമായി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സും (ഐആര്‍ജിസി) രംഗത്തെത്തി. ഇറാന്റെ ഇന്ധന, ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ആക്രമണമുണ്ടായാല്‍ ഈ മേഖലയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഐആര്‍ജിസി വക്താവ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.