ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയും ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധിയുമാണ് ഇരു നേതാക്കളും തമ്മില്‍ സംസാരിച്ചത്. ലോകത്തെ സുപ്രധാന എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്ക് തുറക്കേണ്ടതിന്റെ പ്രാധാന്യമാണ് ട്രംപ് മോഡിയുമായി പങ്കിട്ടത്.
ഇറാനുമായുള്ള സമാധാന ചര്‍ച്ചതകളില്‍ പുരോഗതിയുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഇരു നേതാക്കളും തമ്മില്‍ ഫോണില്‍ സംസാരിച്ചത്.
പ്രസിഡന്റ് ട്രംപിന്റെ ഫോണ്‍ കോള്‍ ലഭിച്ചുവെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് പ്രയോജനകരമായ അഭിപ്രായങ്ങള്‍ പങ്കിട്ടു. സംഘര്‍ഷം ലഘൂകരിക്കുന്നതിനും സമാധാനം പുനസ്ഥാപിക്കുന്നതിനും ഇന്ത്യ ശക്തമായ പിന്തുണ നല്‍കുന്നുവെന്നും അദേഹം കുറിപ്പില്‍ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി തുറന്നിരിക്കേണ്ടത് മുഴുവന്‍ ലോകത്തിനും ആവശ്യമാണ്. സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് ബന്ധം നിലനിര്‍ത്താന്‍ തങ്ങള്‍ സമ്മതിച്ചുവെന്നും കുറിപ്പില്‍ പറയുന്നു.
നേരത്തെ ഇറാനും യു.എസ്-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്ലാമബാദില്‍ വെച്ച് ഇരുരാജ്യങ്ങളിലെയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറും തമ്മില്‍ സംസാരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.