തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ വോട്ട് തേടി ദേശീയ നേതാക്കളുടെ വന്‍ നിരയെത്തുന്നു. സോണിയ ഗാന്ധിയുടെ ആരോഗ്യ പ്രശ്‌നങ്ങളാല്‍ മാറ്റിവെച്ച രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തിങ്കളാഴ്ച നടക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് തേടുന്നത്.
തിങ്കളാഴ്ച രാഹുല്‍ ഗാന്ധി എത്തുന്നതിന് പുറമെ പ്രിയങ്ക ഗാന്ധി എംപിയും വരും ദിവസങ്ങളില്‍ പ്രചാരണത്തില്‍ പങ്ക് ചേരും. നേരത്തെ രാഹുലിന് വരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോഴിക്കോട് എത്തിയിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും കേരളത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ പാലായിലും തിരുവനന്തപുരത്തുമാണ് മോഡിയുടെ തിരഞ്ഞെടുപ്പ് പരിപാടികള്‍. മാര്‍ച്ച് 31 ന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരിപാടികളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിങ്, എസ്. ജയശങ്കര്‍ എന്നിവരും കേരളത്തിലെത്തും. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരും ബിജെപിക്ക് വേണ്ടി വോട്ട് തേടും.
പാലക്കാടും തൃശൂരും പ്രധാനമന്ത്രി നടത്തിയ റോഡ് ഷോകള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി എത്തുന്നതോടെ തെക്കന്‍ കേരളത്തില്‍ പ്രചാരണം ശക്തമാകും. ഇടുക്കി, കോട്ടയം മേഖലകളില്‍ കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന പ്രചാരണത്തിന് രാഹുലിന്റെ വരവ് കൂടുതല്‍ കരുത്ത് പകരുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.