'ഇറാനിലെ പ്രധാന പാലം തകര്‍ത്തു', ഇനി വൈദ്യുതി നിലയങ്ങളെന്ന് ട്രംപ്; രണ്ടാമത്തെ യു.എസ് എഫ് 35 യുദ്ധ വിമാനവും വെടിവെച്ചിട്ടതായി ഐആര്‍ജിസി: പശ്ചിമേഷ്യയില്‍ സമാധാനം അകലെ

'ഇറാനിലെ പ്രധാന പാലം തകര്‍ത്തു', ഇനി വൈദ്യുതി നിലയങ്ങളെന്ന് ട്രംപ്;  രണ്ടാമത്തെ യു.എസ് എഫ് 35 യുദ്ധ വിമാനവും  വെടിവെച്ചിട്ടതായി ഐആര്‍ജിസി: പശ്ചിമേഷ്യയില്‍ സമാധാനം അകലെ

വാഷിങ്ടണ്‍/ടെഹ്റാന്‍: ഇറാനിലെ പ്രസിദ്ധമായ ബി 1 പാലം അമേരിക്ക-ഇസ്രയേല്‍ സംയുക്ത ബോംബാക്രമണത്തില്‍ തകര്‍ന്നു. ടെഹ്റാനെയും കരാജിനെയും ബന്ധിപ്പിക്കുന്ന ഈ പാലം പശ്ചിമേഷ്യയിലെ ഏറ്റവും ഉയരുമുള്ള പാലമാണ്.

ഇറാനെ ശിലായുഗത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ആക്രമണം. സ്ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായും 95 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

'ഇറാനിലെ ഏറ്റവും വലിയ പാലം ഇടിഞ്ഞു വീഴുന്നു. അത് ഇനി ഒരിക്കലും ഉപയോഗിക്കാനാകില്ല'- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇറാന്‍ ഒത്തുതീര്‍പ്പിലെത്തിയില്ലെങ്കില്‍ ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാനില്‍ അവശേഷിക്കുന്നവയെ നശിപ്പിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും പാലങ്ങള്‍ കഴിഞ്ഞാല്‍ വൈദ്യുത നിലയങ്ങളായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിലൂടെ തന്നെയാണ് പുതിയ മുന്നറിയിപ്പും വന്നിരിക്കുന്നത്.


തങ്ങള്‍ വെടിവച്ചിട്ട എഫ് 35 യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എന്നവകാശപ്പെട്ട് ഐആര്‍ജിസി പുറത്തു വിട്ട ചിത്രം.

അതിനിടെ അമേരിക്കയുടെ രണ്ടാമത്തെ എഫ് 35 യുദ്ധ വിമാനവും വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാന്‍ രംഗത്ത് വന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതിന്റെ ചിത്രങ്ങള്‍ ഇറാനിയന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടു.

പൈലറ്റ് കൊല്ലപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ പുതിയ നൂതന പ്രതിരോധ സംവിധാനം ഉപയോഗിച്ച് മധ്യ ഇറാനിലെ ആകാശത്ത് വെച്ച് എഫ് 35 യുദ്ധവിമാനം തകര്‍ത്തതായി ഐആര്‍ജിസി അറിയിച്ചു.

'അതിക്രമിച്ചു കടന്ന യു.എസ് യുദ്ധ വിമാനം പൂര്‍ണമായും നശിപ്പിക്കപ്പെടുകയും തകര്‍ന്നു വീഴുകയും ചെയ്തു. പൈലറ്റിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടിരിക്കാനാണ് കൂടുതല്‍ സാധ്യത' - ഐആര്‍ജിസി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാനുമായുള്ള യുദ്ധത്തിനിടെ അമേരിക്കയുടെ എഫ് 35 വിമാനം വെടിവെച്ചിട്ടതായി നേരത്തെ ഐആര്‍ജിസി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോടും അന്ന് അമേരിക്ക പതികരിച്ചിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.