കണ്ണൂര്‍: കഴിഞ്ഞ പത്ത് വര്‍ഷത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 97 ശതമാനവും എല്‍ഡിഎഫ് നടപ്പിലാക്കിയെന്ന് അവകാശപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്ത് വര്‍ഷം കൊണ്ട് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും വാര്‍ത്താസ മ്മേളനത്തില്‍ അദേഹം വിശദീകരിച്ചു.
എല്‍ഡിഎഫിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടാണ് അവതരിപ്പിക്കുന്നത്. 900 വാഗ്ദാനത്തില്‍ 97 ശതമാനം കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളത് പൂര്‍ത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ സ്വപ്നമാണ് ഭൂമിയും വീടും.
ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് ലൈഫ് പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു കുടുംബത്തില്‍ നാല് പേരുണ്ടെങ്കില്‍ 20 ലക്ഷം പേര്‍ക്ക് സുരക്ഷിതമായ ഭവനം ഉറപ്പുവരുത്താന്‍ കഴിഞ്ഞവെന്നും പിണറായി പറഞ്ഞു.
ഇതിന് പുറമേ മത്സ്യത്തൊഴിലാളികള്‍ക്ക് പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 2782 വീടുകളും 738 ഫ്‌ളാറ്റുകളും കൈമാറിയിട്ടുണ്ട്. 4,56,689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. ഉദ്യോഗസ്ഥര്‍ എസ്ഐആര്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ലെങ്കില്‍ ഈ കണക്ക് അഞ്ച് ലക്ഷം കവിയുമായിരുന്നു.
64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാന്‍ കഴിഞ്ഞു. ലോകത്ത് തന്നെ അപൂര്‍വം രാഷ്ട്രങ്ങളേ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല.
പതിനാറ് ലക്ഷം വീട്ടമ്മമാര്‍ക്ക് മാസം 1000 രൂപ നല്‍കി വരുന്നുണ്ട്. വയോജന കമ്മീഷന്‍ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ-സ്മാര്‍ട്ടിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭ്യമാകാന്‍ തുടങ്ങി.
പി.എസ്.സി വഴിയുള്ള ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടന്ന സംസ്ഥാനം കേരളമാണ്. 3,13,202 നിയമനങ്ങളാണ് നടന്നത്. അപേക്ഷിക്കാനുള്ള പ്രായപരിധി വധിപ്പിച്ച് കൂടുതല്‍പേര്‍ക്ക് അവസരം നല്‍കി. കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു.
കണക്ട് ടു വര്‍ക്ക് പദ്ധതി പ്രകാരം, 75,376 യുവാക്കള്‍ക്ക് ധനസഹായം നല്‍കാനായി. ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. നാടിന്റെ അടിസ്ഥാന സൗകര്യ വികസനം ലഭ്യമാക്കി. റോഡുകള്‍ ഭംഗിയായി ചെയ്തു. മഴ പെയ്താല്‍ വയനാട് ചുരം വഴിയുള്ള യാത്ര തടസപ്പെടും. അതിനാലാണ് ഇപ്പോള്‍ തുരങ്കപാത പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.