മൗനത്തിന്റെ ഭാഷയിൽ ദൈവവചനം; കേൾവിയില്ലാത്തവർക്കായി വാതിൽ തുറന്ന് മെക്സിക്കൻ സഭ

മൗനത്തിന്റെ ഭാഷയിൽ ദൈവവചനം; കേൾവിയില്ലാത്തവർക്കായി വാതിൽ തുറന്ന് മെക്സിക്കൻ സഭ

മെക്സിക്കോ സിറ്റി: ശാരീരികമായ പരിമിതികൾ വിശ്വാസജീവിതത്തിന് തടസമാകരുതെന്ന ലക്ഷ്യത്തോടെ മെക്സിക്കോയിലെ വിവിധ ഇടവകകളിൽ ബധിരർക്കായി പ്രത്യേക ശുശ്രൂഷകൾ സജീവമാകുന്നു. കേൾവി വൈകല്യമുള്ളവർക്കായി മെക്സിക്കൻ ആംഗ്യഭാഷയിൽ വിശുദ്ധ കുർബാനയും മറ്റ് കൂദാശകളും അർപ്പിക്കുന്നത് ഇന്ന് രാജ്യത്തെ വിവിധ സഭാ കേന്ദ്രങ്ങളിൽ പതിവാകുകയാണ്.

മെക്സിക്കോ സിറ്റിയിലെ സാൻ ജോസ് എൽ ആൾട്ടില്ലോ ഇടവകയാണ് ഈ സവിശേഷ ദൗത്യത്തിന് നേതൃത്വം നൽകുന്ന പ്രധാന കേന്ദ്രങ്ങളിലൊന്ന്. കഴിഞ്ഞ 16 വർഷമായി ഇവിടെ ബധിരരായ വിശ്വാസികൾക്കായി ആംഗ്യഭാഷയിലൂടെ ദൈവവചനം പകർന്നുനൽകുന്നു. സാധാരണ രീതിയിലുള്ള ആരാധനകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടിയിരുന്ന കുട്ടികൾക്കും മുതിർന്നവർക്കും ആംഗ്യഭാഷാ വ്യാഖ്യാതാക്കളുടെ സാന്നിധ്യം വലിയ ആശ്വാസമാണ് പകരുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ജിയോഗ്രഫിയുടെ കണക്കനുസരിച്ച് മെക്സിക്കോയിൽ ഏകദേശം 2.3 ദശലക്ഷം ആളുകൾ ശ്രവണ വൈകല്യം നേരിടുന്നുണ്ട്. ഇത്രയും വലിയൊരു ജനവിഭാഗത്തെ വിശ്വാസജീവിതത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനായി മുപ്പതിലധികം കേന്ദ്രങ്ങൾ ഇന്ന് രാജ്യത്തുടനീളം പ്രവർത്തിക്കുന്നു.

ഈ പാസ്റ്ററൽ ശുശ്രൂഷാ രംഗം നിരവധി വെല്ലുവിളികളെയും അഭിമുഖീകരിക്കുന്നുണ്ട്. ആംഗ്യഭാഷ അറിയാവുന്ന പുരോഹിതരുടെ സേവനം ലഭ്യമല്ലാത്തത് വലിയ പരിമിതിയായി തുടരുന്നു. ദൈവവുമായുള്ള ആത്മീയ ബന്ധം ആഴപ്പെടുത്താൻ വ്യാഖ്യാതാക്കളുടെ സഹായമില്ലാതെ വിശ്വാസികൾക്ക് സാധിക്കുന്നില്ല.

ദൈവശാസ്ത്രപരവും ആരാധനാക്രമപരവുമായ സങ്കീർണ്ണ പദങ്ങൾ ആംഗ്യഭാഷയിലേക്ക് കൃത്യമായി പരിഭാഷപ്പെടുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. ഇതിനായി സന്നദ്ധപ്രവർത്തകർക്കും വ്യാഖ്യാതാക്കൾക്കും പ്രത്യേക പരിശീലനം നൽകിവരുന്നു.

ശ്രവണ വൈകല്യം പുറമെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഒന്നായതിനാൽ, ഈ വിഭാഗത്തിന് ലഭിക്കേണ്ട പിന്തുണ പലപ്പോഴും സമൂഹത്തിൽ നിന്ന് വേണ്ടത്ര ലഭിക്കുന്നില്ലെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും പരിമിതികളെ മറികടന്ന് സഭയെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹമാക്കി മാറ്റാനാണ് മെക്സിക്കൻ സഭയുടെ നീക്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.