ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കി കൂടുതല്‍ ഇന്ധന കപ്പലുകള്‍ രാജ്യത്തേക്ക്. 46,313 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി മാര്‍ഷല്‍ ഐലന്‍ഡ്സ് പതാകയുള്ള എംടി സര്‍വശക്തി എന്ന ടാങ്കര്‍ ഹോര്‍മൂസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടു. 18 ഇന്ത്യന്‍ ജീവനക്കാരാണ് കപ്പലില്‍ ഉള്ളത്.
2008 ല്‍ നിര്‍മിച്ച ഈ ടാങ്കര്‍ നിലവില്‍ മാര്‍ഷല്‍ ഐലന്‍ഡ്സിന്റെ പതാകയിലാണ് സര്‍വീസ് നടത്തുന്നത്. മെയ് 13 ന് കപ്പല്‍ വിശാഖപട്ടണം തുറമുഖത്ത് എത്തും. ഇതിന് മുന്‍പായി 44,000 മെട്രിക് ടണ്‍ എല്‍.പി.ജിയുമായി ഗ്രീന്‍ സാന്‍വി എന്ന എണ്ണ ടാങ്കര്‍ കടലിടുക്ക് കടന്നിരുന്നു. പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സജീവമായ ചര്‍ച്ചകളുടെ ഫലമായാണ് കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നത്. ഇതുവരെ ഇന്ത്യയുടെ എട്ട് ടാങ്കറുകളാണ് ഹോര്‍മൂസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടത്. ഇതില്‍ ആറ് കപ്പലുകള്‍ ഈ അടുത്ത ദിവസങ്ങളിലായാണ് യാത്ര പൂര്‍ത്തിയാക്കിയത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ടാങ്കറുകള്‍ ഇത്തരത്തില്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.