തമിഴ്നാട്ടില്‍ 126 നിയുക്ത എംഎല്‍എമാര്‍ക്ക് ക്രിമിനല്‍ കേസ് പശ്ചാത്തലം; കൂടുതല്‍ പേര്‍ ടിവികെയില്‍, 56 പേര്‍ ഗുരുതര കുറ്റകൃത്യം ചെയ്തവര്‍

തമിഴ്നാട്ടില്‍ 126 നിയുക്ത എംഎല്‍എമാര്‍ക്ക് ക്രിമിനല്‍ കേസ് പശ്ചാത്തലം; കൂടുതല്‍ പേര്‍ ടിവികെയില്‍, 56 പേര്‍ ഗുരുതര കുറ്റകൃത്യം ചെയ്തവര്‍

ചെന്നൈ: തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 233 നിയുക്ത എംഎല്‍എമാരില്‍ 126 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍), തമിഴ്നാട് ഇലക്ഷന്‍ വാച്ച് (ടിഎന്‍ഇഡബ്ല്യു) എന്നിവ ചേര്‍ന്നാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ക്രിമിനല്‍ കേസുള്ള ഏറ്റവും കൂടുതല്‍ എംഎല്‍എമാര്‍ ഭരണകക്ഷിയാകാന്‍ പോകുന്ന വിജയ്‌യുടെ ടിവികെയിലാണ്. ടിവികെയുടെ 107 എംഎല്‍എമാരില്‍ 41 പേര്‍ക്കും ക്രിമിനല്‍ കേസുണ്ട്.

ഇവരില്‍ 56 പേര്‍ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുള്ള കേസാണുള്ളത്. ഒരാള്‍ക്കെതിരെ കൊലക്കുറ്റവും ആറ് പേര്‍ക്കെതിരെ വധശ്രമക്കുറ്റവുമുണ്ട്. രണ്ട് പേര്‍ക്കെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസാണുള്ളത്. കേസുകളെല്ലാം കോടതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡിഎംകെ-37, എഐഎഡിഎംകെ -33, പിഎംകെ -4, കോണ്‍ഗ്രസ് -3, സിപിഎം -2, വിസികെ -2, എഎംഎംകെ -1, സിപിഐ -1, ഡിഎംഡികെ -1, മുസ്ലിം ലീഗ് -1 എന്നിങ്ങനെയാണ് ക്രിമിനല്‍ കേസുള്ളവരുടെ കണക്ക്.

അതേസമയം വിസികെയും മുസ്ലിം ലീഗും പിന്തുണച്ചതോടെ ടിവികെയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിച്ചു. വിജയ് ഉടന്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും. ആകെ 234 സീറ്റുകളുള്ള തമിഴ്നാട് നിയമസഭയില്‍ 118 സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് ആവശ്യം. ടിവികെക്ക് 108 സീറ്റാണുള്ളത്. അധ്യക്ഷന്‍ വിജയ് രണ്ട് സീറ്റുകളില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് (5), സിപിഎം (2), സിപിഐ (2) എന്നിവര്‍ ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിസികെയുടെയും ലീഗിന്റെയും രണ്ട് എംഎല്‍എമാര്‍ വീതം പിന്തുണച്ചതോടെ ടിവികെയുടെ പിന്തുണ 120 ആകുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.