ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കെ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാര്‍ മുതലെടുത്ത് സൗജന്യമായി ടിക്കറ്റ് സ്വന്തമാക്കി ഒരു വിഭാഗം ആരാധകര്‍. ടൊറന്റോയില്‍ നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകളാണ് അറുപതോളം പേര്‍ക്ക് ഒരു രൂപ പോലും ചെലവഴിക്കാതെ 'സീറോ യുഎസ്ഡി' നിരക്കില്‍ സ്വന്തമാക്കാനായത്. ചെക്കൗട്ട് പ്രക്രിയയിലെ പെയ്‌മെന്റ് ഗേറ്റ്വേയിലുണ്ടായ അപ്രതീക്ഷിത തകരാറാണ് ഇതിന് കാരണമായത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കര്‍ശന നിലപാടുമായി രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്തെത്തി. ഈ രീതിയില്‍ ടിക്കറ്റ് ഒപ്പിച്ചെടുത്തവര്‍ക്ക് തുക അടയ്ക്കുന്നതിനായി ഫിഫ ഏഴ് ദിവസത്തെ അന്ത്യശാസനം നല്‍കി. നിശ്ചിത സമയത്തിനകം യഥാര്‍ത്ഥ ടിക്കറ്റ് തുക അടയ്ക്കാത്തപക്ഷം ഈ ടിക്കറ്റുകള്‍ പൂര്‍ണമായും റദ്ദാക്കുമെന്നും ഇവ വീണ്ടും പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്നും ഫിഫ ഔദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ലോകകപ്പ് ടിക്കറ്റുകളുമായി ബന്ധപ്പെട്ട് ഫിഫ മുന്‍പും വിവാദങ്ങളില്‍പ്പെട്ടിരുന്നു. ഇത്തവണത്തെ മത്സരങ്ങള്‍ക്ക് അമിത ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്ന പേരില്‍ കായിക പ്രേമികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് ഫിഫയുടെ വെബ്സൈറ്റിലെ ഈ വന്‍ സുരക്ഷാവീഴ്ചയും പുറത്ത് വരുന്നത്.
സാങ്കേതിക തകരാര്‍ പരിഹരിച്ചതായും ടിക്കറ്റിങ് സംവിധാനം ഇപ്പോള്‍ സുരക്ഷിതമാണെന്നും ഫിഫ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.