ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് വരുന്ന വാഹന ഉടമകള്‍ക്ക് ആശ്വാസമാകുന്ന നിര്‍ണായക പരിഷ്‌കാരങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 20 വര്‍ഷത്തെ കാലാവധിയില്‍ നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ സാധുത, ഉടമയ്ക്ക് 50 വയസ് തികയുന്നത് വരെ ദീര്‍ഘിപ്പിക്കാനുള്ള നിര്‍ദേശമാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിക്കുന്നത്. ഇത് നടപ്പിലാകുന്നതോടെ അടിക്കടി ലൈസന്‍സ് പുതുക്കേണ്ടി വരുന്ന പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്ക് വലിയ പരിഹാരമാകും.
ഗതാഗത മേഖലയില്‍ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങളാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ലൈസന്‍സ് കാലാവധി ഉയര്‍ത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലൈസന്‍സ് പുതുക്കല്‍ കുറയുന്നതോടെ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വലിയ ഇടിവുണ്ടാകുമെന്ന ആശങ്ക ചില സംസ്ഥാനങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ഫീസുകള്‍ ഓണ്‍ലൈനായി ഈടാക്കുന്നത് തുടരുന്നതിനാല്‍ വരുമാന സ്രോതസുകളെ ഇത് ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
50 വയസ് കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കാനും ഉയര്‍ന്ന തലത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. വായ്പ തിരിച്ചടവ് പൂര്‍ത്തിയായാല്‍ വാഹനങ്ങളുടെ ഹൈപ്പോത്തിക്കേഷന്‍ ഓണ്‍ലൈന്‍ വഴി സ്വയം മാറുന്ന സംവിധാനം വിജയകരമായതിന് പിന്നാലെയാണ് ഈ പുതിയ പരിഷ്‌കാരങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.