ചരിത്ര നേട്ടം; ഹൈഡ്രജന്‍ ഇന്ധനമായ ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഹരിയാനയില്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ചരിത്ര നേട്ടം; ഹൈഡ്രജന്‍ ഇന്ധനമായ ഇന്ത്യയിലെ ആദ്യ ട്രെയിന്‍ ഹരിയാനയില്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ചണ്ഡീഗഢ്: ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തിലെ സുപ്രധാന ഏടായി ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ഫ്ളാഗ് ഓഫ് ചെയ്യും.

ഹരിയാനയിലെ ജിന്ദിലാണ് ഉദ്ഘാടന പരിപാടി. ജിന്ദ്-സോനിപത് സെക്ഷനിലാണ് ട്രെയിന്‍ ആദ്യമായി സര്‍വീസ് നടത്തുക. പരിസ്ഥിതിക്ക് യാതൊരു ദോഷവും വരുത്താത്ത, പൂര്‍ണമായും മലിനീകരണമില്ലാത്ത ഈ ട്രെയിന്‍ പുകയ്ക്ക് പകരം ശുദ്ധമായ നീരാവിയും വെള്ളവും മാത്രമാണ് പുറന്തള്ളുന്നത്.

മലിനീകരണം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ സാങ്കേതിക വിദ്യ ആധുനിക കാലത്ത് സുസ്ഥിരമായ ഗതാഗത മാര്‍ഗമാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യയുടെ ക്ലീന്‍ ഊര്‍ജ സുരക്ഷയ്ക്കും നെറ്റ്-സീറോ കാര്‍ബണ്‍ എമിഷന്‍ ലക്ഷ്യങ്ങള്‍ക്കും ഇണങ്ങുന്നതാണിത്.

വൈദ്യുതീകരണമില്ലാത്ത റൂട്ടുകളില്‍ ഓടുന്ന സാധാരണ ഡീസല്‍ എഞ്ചിനുകള്‍ക്ക് പകരക്കാരനായാണ് ഈ അത്യാധുനിക ട്രെയിന്‍ റെയില്‍വേ അവതരിപ്പിക്കുന്നത്. ഇതോടെ റെയില്‍ ഗതാഗതത്തിനായി ഹൈഡ്രജന്‍ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും പ്രവേശിക്കും.

ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള രാസ പ്രവര്‍ത്തനത്തിലൂടെയാണ് ഹൈഡ്രജന്‍ ഇന്ധന സെല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. കരിയോ മറ്റു മലിനീകാരികളോ പുറന്തള്ളില്ല. ട്രെയിന്‍ ഓടുമ്പോള്‍ അവശിഷ്ടമായി നീരാവി മാത്രമാണ് പുറത്തുവരിക.

ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഈ ട്രെയിനാകും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലുള്ള ഇതിന്റെ ട്രയല്‍ റണ്ണുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ഈ ട്രെയിനുകള്‍ക്കായി ജിന്ദില്‍ പ്രത്യേക ഹൈഡ്രജന്‍ ഉത്പാദന, റീഫ്യുവലിങ് പ്ലാന്റും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കംപ്രസ് ചെയ്ത ഹൈഡ്രജന്‍ വാതകം സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും സംവിധാനമുണ്ട്.

ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ പുറത്തിറങ്ങുന്നതോടെ അമേരിക്ക, ജര്‍മനി, ജപ്പാന്‍, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തമായി ഹൈഡ്രജന്‍ ട്രെയിന്‍ ഓടിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.