ന്യൂഡല്‍ഹി: സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിലെ അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കെടുത്തവരുടെ പാസ്പോര്‍ട്ടുകള്‍ റദ്ദാക്കാന്‍ ഡല്‍ഹി പൊലീസ് നീക്കം ആരംഭിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പങ്കെടുത്തവരെ തിരിച്ചറിയാന്‍ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍, സമാന്തര വീഡിയോ റെക്കോര്‍ഡിങുകള്‍, മറ്റ് ഡിജിറ്റല്‍ സാങ്കേതിക തെളിവുകള്‍ എന്നിവ വിശദമായി പരിശോധിച്ചാണ് അക്രമകാരികളെ കണ്ടെത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കി. നിയമ പ്രകാരമുള്ള മറ്റ് ക്രിമിനല്‍ നടപടികള്‍ക്ക് പുറമെ, കലാപത്തിലും അക്രമത്തിലും പങ്കെടുത്തവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം.
ഡല്‍ഹിയിലെ ജന്തര്‍ മന്തറിലും പാര്‍ലമെന്റ് സ്ട്രീറ്റിലും സിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേല്‍ക്കുകയും വാഹനങ്ങള്‍ തകരുകയും ചെയ്തു.
പൊതുമുതല്‍ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തവര്‍ക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.