മാസപ്പടി കേസ്: വീണ വിജയന് മറ്റൊരു കമ്പനി കൂടിയുണ്ടെന്ന് സംശയം; ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ രേഖകൾ പിടിച്ചെടുത്ത് ഇ.ഡി

മാസപ്പടി കേസ്: വീണ വിജയന് മറ്റൊരു കമ്പനി കൂടിയുണ്ടെന്ന് സംശയം; ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ രേഖകൾ പിടിച്ചെടുത്ത് ഇ.ഡി

കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്ക്ക് എക്‌സാലോജിക്ക് സൊല്യൂഷൻസിന് പുറമെ മറ്റൊരു കമ്പനി കൂടിയുണ്ടെന്ന് സംശയം. ‘ലേക്കർ ഇന്ത്യാ കോർപ്പറേഷൻ’ എന്ന കമ്പനി വീണയുടേതാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ മെയ് 27 ന് നടത്തിയ റെയ്ഡിൽ വീണയുടെ വീട്ടിൽനിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചിട്ടുണ്ട്.

വീണയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലെ 1,37,088 രൂപയും എക്‌സാലോജിക്കിന്റെ 27,585 രൂപയും കൂടാതെ ലേക്കർ ഇന്ത്യയുടെ 15,57,414 രൂപയും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്ന കമ്പനിയാണ് ലേക്കർ ഇന്ത്യാ കോർപ്പറേഷൻ എന്നാണ് വിവരം. ഈ കമ്പനിയെക്കുറിച്ചും വരും ദിവസങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡി വൃത്തങ്ങളുടെ തീരുമാനം.

നേരത്തേ സി.എം.ആർ.എൽ.-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണയ്ക്കും പിണറായി വിജയനും കുരുക്കായി സിഎംആർഎൽ എം.ഡി. ശശിധരൻ കർത്തയുടെ മൊഴി പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് പണം നൽകിയതെന്നും വീണയോ എക്സാലോജിക്കോ യാതൊരു സേവനവും നൽകിയിട്ടില്ലെന്നും 2024 ഏപ്രിൽ 17 ന് ഇ.ഡിക്ക് നൽകിയ മൊഴിയിൽ കർത്ത വ്യക്തമാക്കിയിരുന്നു.

2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഇല്ലാത്ത സേവനത്തിന്റെ പേരിൽ ഏകദേശം 2.78 കോടി രൂപയാണ് സിഎംആർഎൽ ഇവർക്ക് നൽകിയത്. സേവനങ്ങൾ ഒന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും ഇ.ഡി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.