കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ബംഗളൂരു: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് കര്‍ണാടകയില്‍ അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ബസിലെ ഡ്രൈവര്‍ മിഥിലേഷ്, കണ്ടക്ടര്‍ അരുണ്‍ എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാവിലെ 6:45 ന് ബിഡദിക്ക് സമീപമായിരുന്നു ദാരുണമായ ഈ സംഭവം.

മൈസൂര്‍-ബംഗളൂരു എക്സ്പ്രസ് ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ബസ് ബിഡദിക്ക് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ ദിശാസൂചനാ ബോര്‍ഡില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിലേക്ക് തലകീഴായി മറിഞ്ഞു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

ബസിലുണ്ടായിരുന്ന ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. അപകട ശബ്ദം കേട്ടെത്തിയ പ്രാദേശികവാസികളും വിവരമറിഞ്ഞെത്തിയ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസിനുള്ളില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്ത് തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തെ തുടര്‍ന്ന് എക്‌സ്പ്രസ് ഹൈവേയില്‍ കുറച്ചു സമയം ഗതാഗതം തടസപ്പെട്ടു. ബസ് നിയന്ത്രണം വിടാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പ്രാദേശിക പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.