മറിയത്തെപ്പോലെ യേശുവിനെ അനുഗമിക്കുന്നവരാകണം നാം: ഫ്രാന്‍സിസ് മാര്‍പാപ്പ

മറിയത്തെപ്പോലെ യേശുവിനെ അനുഗമിക്കുന്നവരാകണം നാം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: കഷ്ടപ്പാടുകളും ദുഃഖങ്ങളും സ്വയം ഏറ്റെടുത്ത്, ഹൃദയത്തില്‍ വിശ്വാസത്തിന്റെ വിളക്ക് കാത്തുസൂക്ഷിച്ച്, തന്റെ പുത്രനായ യേശുവിനെ അനുഗമിച്ച കന്യകമറിയമാവണം ഈ പ്രതിസന്ധിക്കാലത്ത് നമ്മുടെ വഴികാട്ടിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുക്രിസ്തുവിന്റെ ആദ്യ അനുയായി അമ്മയായ മറിയാമായിരുന്നു. അശാന്തിയുടെ ഈ കാലത്ത് മറിയം തെളിച്ചുതന്ന വഴിയിലൂടെ യേശുവിനെ നാം അനുഗമിക്കണം. കുരിശിന്റെ വഴിയേ നമുക്കും നീങ്ങാം. നമ്മുടെ സഹോദരീസഹോദരന്മാരെ ബുദ്ധിമുട്ടിക്കാതെ അനുകമ്പയാല്‍ നമ്മുടെ ഹൃദയങ്ങള്‍ നിറയക്കാനും അവരെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്താനും മാര്‍പാപ്പാ ഓര്‍മിപ്പിച്ചു.

വത്തിക്കാനില്‍ ഇന്നലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഓശാന ഞായര്‍ തിരുക്കര്‍മങ്ങളുടെ അവസാനം, നല്‍കിയ സന്ദേശത്തിലാണ് പിതാവ് കോവിഡ് മഹാമാരി മൂലം ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്തുനിര്‍ത്തണമെന്ന് ആഹ്വാനം ചെയ്തത്.

വിശുദ്ധ വാരം ആരംഭിച്ചുകഴിഞ്ഞു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഇതു രണ്ടാം തവണയാണ് വിശുദ്ധ വാരത്തിലൂടെ കടന്നുപോകുന്നത. പോയ വര്‍ഷം മഹാമാരി നല്‍കിയ ആഘാതം വളരെ വലുതായിരുന്നു. ഈ വര്‍ഷവും കഠിനമായ പരീക്ഷണത്തിന്റേതാണ്. ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായി.

നാം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധിഘട്ടത്തില്‍ ദൈവം എന്താണ് ചെയ്യുന്നത്? മാര്‍പ്പാപ്പ ചോദിച്ചു. യേശു കുരിശ് എടുക്കുന്നു. ശാരീരികവും മാനസികവുമായ തിന്മകള്‍ മാത്രമല്ല അതിലുപരിയായി ആത്മീയ തിന്മയും യേശുക്രിസ്തു സ്വയം ഏറ്റെടുക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ അവിശ്വാസം, നിരാശ, കലഹം എന്നിവ വിതയ്ക്കാന്‍ തിന്മയുടെ ശക്തികള്‍ പ്രതിസന്ധികളെ പ്രയോജനപ്പെടുത്തും. പ്രതിസന്ധികള്‍ അതിജീവിക്കാന്‍ വിശ്വാസ പാതയില്‍ വഴികാട്ടിയാകുന്ന മാതാവ് നമ്മളെ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പിതാവ് ധ്യാനം അവസാനിപ്പിച്ചത്.
ഇന്തോനേഷ്യയില്‍ ക്രൈസ്തവ ദേവാലയത്തിനു മുന്നില്‍ നടന്ന സ്‌ഫോടനത്തിന് ഇരകളായവര്‍ക്കു വേണ്ടിയും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.