കൊളംബോ: പാം ഓയിൽ ഇറക്കുമതി ചെയ്യുന്നതും പുതിയ എണ്ണപ്പന തോട്ടങ്ങൾ വച്ചുപിടിപ്പിക്കുന്നതും ശ്രീലങ്ക നിരോധിച്ചു . നിലവിലുള്ള തോട്ടങ്ങളെ ഘട്ടംഘട്ടമായി പിഴുതെറിയാൻ തോട്ട ഉടമകളോട് സർക്കാർ ആവശ്യപ്പെടുകയും ചെയ്തു. വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ശ്രീലങ്കയിൽ പാം ഓയിൽ ഇറക്കുമതിയും എണ്ണ പ്പന തോട്ടങ്ങളുടെ എണ്ണവും അടുത്തകാലത്തായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
എണ്ണപ്പന തോട്ടങ്ങളിൽ നിന്നും പാം ഓയിൽ ഉപഭോഗത്തിൽ നിന്നും രാജ്യത്തെ സ്വതന്ത്രമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രാജപക്സെ പ്രസ്താവനയിൽ പറഞ്ഞു. പാം ഓയിൽ ഉൽപാദനം വ്യാപകമായ വനനശീകരണത്തിനും പരിസ്ഥിതി നാശനഷ്ടത്തിനും കാരണമായതായി പരിസ്ഥിതി പ്രവർത്തകർ പറയുന്നു.
നിലവിൽ ശ്രീലങ്ക പ്രതിവർഷം 200,000 ടൺ പാം ഓയിൽ പ്രധാനമായും ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്നു.എണ്ണപ്പന കൃഷി ചെയ്യുന്ന കമ്പനികളും സ്ഥാപനങ്ങളും ആദ്യഘട്ടത്തിൽ 10% പനകൾ പിഴുതുമാറ്റുകയും അതിനുപകരം ഓരോ വർഷവും റബ്ബർ അല്ലെങ്കിൽ മറ്റു പരിസ്ഥിതി സൗഹൃദ വിളകൾ കൃഷിചെയ്യുകയും ചെയ്യേണ്ടതുണ്ട് എന്ന് പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.രാജ്യത്ത് 11,000 ഹെക്ടർ എണ്ണപ്പന തോട്ടങ്ങളുണ്ട് -തേയില,റബ്ബർ, തെങ്ങ് എന്നീ തോട്ടങ്ങളുടെ മൊത്തം വിസ്തൃതിയുടെ 1% മാത്രമാണ് എണ്ണപ്പന തോട്ടങ്ങൾ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26