മസ്കറ്റ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിന്റെ ഒമാനിലെ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. ഒമാനിലെത്തിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ബിന്‍ തൈമൂർ സ്വീകരിച്ചു. ഖത്തർ, യുഎഇ, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നീ അഞ്ച് സഹോദര ഗള്‍ഫ് രാജ്യങ്ങള്‍ സന്ദർശിക്കുന്നതിന്റെ ആദ്യപടിയായാണ് അദ്ദേഹം ഒമാനിലെത്തിയത്. ഈ രാജ്യങ്ങളിലെ ഭരണാധികാരികളുമായി അദ്ദേഹം കൂടികാഴ്ച നടത്തും.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ഷിഹാബ് ബിൻ താരിഖ് അൽ സെയ്ദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുമാനി, ആഭ്യന്തര മന്ത്രിയും ഓണററി മിഷൻ മേധാവിയുമായ ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി ഡോബദർ ബിൻ ഹമദ് അൽ ബുസൈദി, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ ഫൈസൽ ബിൻ തുർക്കി അൽ സെയ്ദ് തുടങ്ങിയവർ ചേർന്നാണ് അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്.