യുഎഇ: ആത്മസമർപ്പണത്തിന്റെ നിറവില്‍ ഈദ് അല്‍ അദ ആഘോഷിച്ച് ഗള്‍ഫിലെ വിശ്വാസ സമൂഹം. കോവിഡ് സാഹചര്യം മാറിയതോടെ വിപുലമായ ഈദ് ഗാഹുകള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നടന്നു. യുഎഇയില്‍ കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ടാണ് ഈദ് ഗാഹുകള്‍ നടന്നത്.

അബുദബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ നടന്ന പ്രാർത്ഥനയില്‍ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പങ്കെടുത്തു.
ഷാർജയില്‍ ഷാർജ മോസ്കില്‍ നടന്ന പ്രാർത്ഥനയില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പങ്കെടുത്തു.

ദുബായിലെ സബീല്‍ മോസ്കില്‍ നടന്ന പ്രാർത്ഥനയില്‍ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും, ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും പങ്കുചേർന്നു.

റാസല്‍ ഖൈമയില്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സാഖർ അല്‍ ഖാസിമിയും കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സാഖർ അല്‍ ഖാസിമി മറ്റ് രാജകുടുംബാംഗങ്ങളും റാസല്‍ ഖൈമ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഗ്രാന്‍ഡ് മോസ്കില്‍ നടന്ന ഈദ് ഗാഹില്‍ പങ്കെടുത്തു.
മറ്റ് എമിറേറ്റുകളിലും രാജകുടുംബാംഗങ്ങള്‍ ഈദ് പ്രാർത്ഥനകളില്‍ പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ മാറിനിന്ന ഈദ് ഗാഹുകളില്‍ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് വിശ്വാസികള്‍ എത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഈദ് ഗാഹുകളില്‍ മലയാളികള്‍ അടക്കമുളള ആയിരങ്ങളാണ് പങ്കെടുത്തത്.