ബംഗളുരു: ഇന്ത്യയില്‍ ആഞ്ഞടിക്കുന്ന കോവിഡ് തരംഗത്തില്‍ മരണനിരക്ക് വര്‍ധിക്കുമ്പോള്‍ ഭീദിതമായ കാഴ്ച്ചകള്‍ മാത്രമാണ് ചുറ്റിലും. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടമായി കത്തിക്കുന്ന മരവിപ്പിക്കുന്ന കാഴ്ച്ചകള്‍ നാം കണ്ടുകഴിഞ്ഞു. ഇപ്പോള്‍ പ്രിയപ്പെട്ടവരുടെ മൃതദേഹം സംസ്കരിക്കാന്‍ ഇടം അന്വേഷിച്ച് അലയേണ്ട അവസ്ഥയിലാണ് ഉറ്റവര്‍. അതിനിടെ ബംഗളൂരുവിലെ ഒരു ശ്മശാനത്തിനു മുന്നില്‍ ഹൗസ്ഫുള് ബോര്‍ഡ് വച്ചിരിക്കുകയാണ് അധികൃതര്‍.
ചമരാജ്പേട്ടിലെ ഒരു ശ്മശാനത്തിനു മുന്നിലാണ് ഹൗസ് ഫുള്‍ ബോര്‍ഡ് വച്ചത്. ഒരേസമയം ഇരുപതോളം മൃതദേഹങ്ങള്‍ സംസ്കരിക്കാറുള്ള ശ്മശാനത്തില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് അധികൃതര്‍.
ബംഗളൂരു നഗരത്തില്‍ ആകെ 13 ഇലക്ട്രിക് ശ്മശാനങ്ങളാണുള്ളത്. കോവിഡ് മരണങ്ങള് കൂടിയ സാഹചര്യത്തില്‍ എല്ലാ ശ്മശാനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ശ്മശാനമായി ഉപയോഗിക്കാന്‍ ബംഗളൂരുവിന് സമീപം 230 ഏക്കര്‍ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമുകളിലും പ്ലോട്ടുകളിലും ശ്മശാനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കര്‍ണാടകയില്‍ 217 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 64 മരണം ബംഗളൂരുവില്‍ നിന്നാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26