കോവിഡ് വ്യാപനം: തദ്ദേശ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ സജ്ജമാക്കണം

കോവിഡ് വ്യാപനം: തദ്ദേശ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ സജ്ജമാക്കണം

കൊച്ചി: കോവിഡ് രോഗികളെ അടിയന്തരഘട്ടത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്ക് വാഹനങ്ങള്‍ സജ്ജമാക്കണം. സര്‍ക്കാര്‍ ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കി.

രോഗബാധ സംശയിക്കുന്നവരെ പരിശോധനാ കേന്ദ്രങ്ങളിലേക്കു കൊണ്ടുപോവുക, വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരെ എത്തിക്കുക, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അടിയന്തര സഹായങ്ങള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും വാഹനങ്ങള്‍ വിട്ടുനല്‍കണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതിനായി ഗതാഗത പ്ലാന്‍ ഉണ്ടാക്കുകയും കണ്‍ട്രോള്‍ റൂം തുറക്കുകയും വേണം.

മൂന്ന് മൊബൈല്‍ നമ്പറുകള്‍ പരസ്യപ്പെടുത്തണം. ഗ്രാമപ്പഞ്ചായത്തില്‍ കുറഞ്ഞത് അഞ്ച് വാഹനങ്ങളും മുനിസിപ്പാലിറ്റിയില്‍ പത്തും കോര്‍പ്പറേഷനില്‍ ഇരുപത്തിയഞ്ചും വാഹനങ്ങളാണ് ഒരുക്കേണ്ടത്. ഓക്‌സിജന്‍ സൗകര്യമുള്ള ഒന്നോ രണ്ടോ വാഹനങ്ങളെങ്കിലും ഉണ്ടാവണം. ആവശ്യപ്പെട്ടാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ വാഹന ലഭ്യത ഉറപ്പാക്കാന്‍ കഴിയണം.

സേവനത്തിനായി പരിധിയിലുള്ള മുഴുവന്‍ ആംബുലന്‍സുകളുമായും ധാരണ ഉണ്ടാക്കണം. സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി ചേര്‍ന്ന് സ്‌പോണ്‍സര്‍ഷിപ്പിലോ മിനിമം നിരക്കിലോ മറ്റുവാഹനങ്ങള്‍ ഏര്‍പ്പാടാക്കണം. വ്യക്തികളോടും വാഹനം വിട്ടുനല്‍കാന്‍ അഭ്യര്‍ഥിക്കാം. മറ്റു രോഗികള്‍ക്കുവേണ്ടി ആവശ്യപ്പെടുമ്പോള്‍ വാഹനം ലഭ്യമാക്കാന്‍ ഓട്ടോ, ടാക്‌സി യൂണിയനുകളുമായി ധാരണയുണ്ടാക്കണം.

കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. കോവിഡ് രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ സുരക്ഷാ വസ്ത്രം ധരിച്ച സഹായികള്‍ ഉണ്ടായിരിക്കണം. സ്ത്രീകളുമായി പോകുന്ന വാഹനങ്ങളില്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ക്രമീകരണങ്ങള്‍ വേണം.

വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും സഹായികള്‍ക്കും കഴിയുമെങ്കില്‍ തദ്ദേശ സ്ഥാപനങ്ങള്‍ താമസസൗകര്യം ഏര്‍പ്പെടുത്തണം. വാഹന വാടക നല്‍കാന്‍ കഴിവുള്ളവര്‍ക്ക് രോഗ മുക്തിക്കുശേഷം പണം കൈമാറാനുള്ള സൗകര്യം ഉണ്ടായിരിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.