കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ

കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന സംഭവത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: കാനഡയില്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കാംലൂപ്‌സ് ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന ദുരൂഹ സംഭവത്തില്‍ അതീവ ദുഃഖവും വേദനയും രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ഞെട്ടിക്കുന്ന ഈ സംഭവത്തില്‍ മുറിവേറ്റ കനേഡിയന്‍ ജനതയോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നും തദ്ദേശീയ ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

സംഭവത്തിലേക്കു വെളിച്ചം വീശുന്ന അന്വേഷണത്തില്‍ സഹകരിക്കാനും അനുരഞ്ജനത്തിന്റെയും സൗഖ്യത്തിന്റെയും പാതയില്‍ സഞ്ചരിക്കാനും കനേഡിയന്‍ രാഷ്ട്രീയ, കത്തോലിക്കാ മതനേതാക്കളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കുമുള്ള പ്രതിവാര അനുഗ്രഹവേളയിലാണ് ഫ്രാന്‍സിസ് പാപ്പ ഇങ്ങനെ പറഞ്ഞത്.

1978-ല്‍ അടച്ച ബ്രിട്ടീഷ് കൊളംബിയയിലെ കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിത് കഴിഞ്ഞമാസമാണ്. ദുഃഖകരമായ ഈ കണ്ടെത്തല്‍ ഭൂതകാലത്തിന്റെ ദുരിതത്തെയും കഷ്ടപ്പാടുകളെയും കുറിച്ചുള്ള തിരിച്ചറിവ് വര്‍ധിപ്പിക്കുന്നതായി പാപ്പ പറഞ്ഞു.

ഈ പ്രയാസമേറിയ നിമിഷങ്ങള്‍ കോളനിവല്‍ക്കരണത്തില്‍ നിന്ന് സ്വയം അകന്നുനില്‍ക്കാന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം കാനഡയിലെ എല്ലാ കുട്ടികളുടെയും അവകാശങ്ങളും സാംസ്‌കാരിക മൂല്യങ്ങളും അംഗീകരിച്ച് പരസ്പരമുള്ള ബഹുമാനത്തില്‍ തുടരണമെന്ന് അദ്ദേഹം പറഞ്ഞു.

മണ്മറഞ്ഞ കുട്ടികളുടെ ആത്മാക്കള്‍ക്കു വേണ്ടിയും കുടുംബങ്ങള്‍ക്കു വേണ്ടിയും നമുക്ക് കര്‍ത്താവിനോടു പ്രാര്‍ഥിക്കാം. വേദനയാല്‍ തകര്‍ന്ന കാനഡയിലെ തദ്ദേശീയ ജനവിഭാഗത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.