കോപ്പ അമേരിക്ക: അര്‍ജന്റീനയും ചിലിയും സമനിലയില്‍

കോപ്പ അമേരിക്ക: അര്‍ജന്റീനയും ചിലിയും സമനിലയില്‍

റിയോഡി ജനൈറോ: കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ബി പോരാട്ടത്തില്‍ അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ചിലി. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടുകയായിരുന്നു. അര്‍ജന്റീനയ്ക്കായി നായകന്‍ ലയണല്‍ മെസ്സിയും ചിലിയ്ക്ക് വേണ്ടി എഡ്വാര്‍ഡോ വര്‍ഗാസും ഗോള്‍ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

32-ാം മിനിട്ടില്‍ ലോ സെല്‍സോയെ ബോക്സിന് വെളിയില്‍ വെച്ച് എറിക്ക് ഫൗള്‍ ചെയ്തതിന് അര്‍ജന്റീനയ്ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. ഫ്രീകിക്കെടുത്ത നായകന്‍ ലയണല്‍ മെസ്സിയ്ക്ക് പിഴച്ചില്ല. 33-ാം മിനിട്ടില്‍ മെസ്സി ലക്ഷ്യത്തിലേയ്ക്ക് അടിച്ച് കയറി. ഫ്രീകിക്കിലൂടെ മെസ്സി രാജ്യത്തിനായി നേടുന്ന 73-ാം ഗോളായിരുന്നു ഇത്.

പിന്നാലെ 38-ാം മിനിട്ടില്‍ മാര്‍ട്ടിനെസിന് വീണ്ടും തുറന്ന അവസരം ലഭിച്ചെങ്കിലും അദ്ദേഹത്തിന് അത് ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല.
രണ്ടാം പകുതിയില്‍ മാര്‍ട്ടിനെസിന്റെ മികച്ച മുന്നേറ്റത്തിലൂടെ 52-ാം മിനിട്ടില്‍ മെസ്സിയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും അത് ഗോളായില്ല. പിന്നാലെ കൗണ്ടര്‍ അറ്റാക്കിലൂടെ ചിലി അര്‍ജന്റീന ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. ബോക്സിനകത്തുവെച്ച് ആര്‍തുറോ വിദാലിനെ ഫൗള്‍ ചെയ്തതിന് ചിലിയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.

57ാം മിനിട്ടില്‍ വിദാല്‍ തന്നെ പെനാല്‍ട്ടി കിക്കെടുത്തു. എന്നാല്‍ വിദാലിന്റെ കിക്ക് ഉജ്ജ്വലമായി ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് തട്ടിയകറ്റി. എന്നാല്‍ പന്ത് നേരെയെത്തിയത് എഡ്വാര്‍ഡോ വര്‍ഗാസിന്റെ അടുത്തേക്കാണ്. അനായാസമായി പന്ത് വലയിലേക്ക് ഹെഡ്ഡ് ചെയ്ത് വര്‍ഗാസ് ചിലിയ്ക്കായി സമനില ഗോള്‍ നേടുകയായിരുന്നു.

ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന കൂടുതല്‍ ആക്രമിച്ചു കളിച്ചു. 70-ാം മിനിട്ടില്‍ മെസ്സിയുടെ മികച്ച ഒരു ലോങ്റേഞ്ചര്‍ ബ്രാവോ തട്ടിയകറ്റി. 79-ാം മിനിട്ടില്‍ മെസ്സിയുടെ മികച്ച പാസ്സിലൂടെ ഗോള്‍ നേടാനുള്ള അവസരം ഗോണ്‍സാലസിന് ലഭിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ബോക്സിന് മുകളിലൂടെ പറന്നു. അര്‍ജന്റീന ആക്രമിച്ച് കളിച്ചപ്പോള്‍ കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനാണ് ചിലി ശ്രമിച്ചത്. എന്നാല്‍ ഇരുടീമുകള്‍ക്കും രണ്ടാം ഗോള്‍ നേടാന്‍ സാധിക്കാത്തതിനാല്‍ മത്സരം സമനിലയില്‍ കലാശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.