തോമാശ്ലീഹാ മാമോദീസാ മുക്കിയ നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും

തോമാശ്ലീഹാ മാമോദീസാ മുക്കിയ നമ്പൂതിരി ബ്രാഹ്മണരും കേരള നസ്രാണികളും

സെന്റ്‌ തോമസ് കേരളത്തിൽ വന്നതിനു ചരിത്രപരമായി തെളിവില്ലെന്ന വാദഗതികൾ മുൻപും ഉണ്ടായിട്ടുണ്ട്. അദ്ദേഹം മാമോദീസ മുക്കിയതായി കേരളനസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന നമ്പൂതിരിമാർ ഏഴു, എട്ടു നൂറ്റാണ്ടുകളിൽ മാത്രമാണ് കേരളത്തിൽ വന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം നിഷേധിക്കുന്നത്.

ഭാഷാപരമായ ചരിത്ര സാമഗ്രികൾ, ആർക്കിയോളജിക്കൽ ഖനനങ്ങളിലൂടെ ലഭ്യമായ പുരാവസ്തു ശേഖരം (ശാസനങ്ങൾ, പ്രതിമകൾ, സ്മാരകങ്ങൾ, ഖബറിടങ്ങൾ, നാണയങ്ങൾ മുതലായവ) എന്നിവയുടെ താരതമ്യ പഠനത്തിലൂടെയാണ് ശാസ്ത്രീയമായ ചരിത്രരചന നടത്താൻ കഴിയുന്നത്. അതായത്, ഇവ പരസ്പരം ശരിവയ്ക്കുന്നിടത്തു മാത്രമാണ് പൗരാണിക ചരിത്രം വസ്തുനിഷ്ഠ ചരിത്രമാകുന്നത്. ഇതാണ് ആധുനിക ചരിത്രനിർമിതിയുടെ മാനദണ്ഡം. തോമാശ്ലീഹാ കേരളത്തിൽ വന്നതിനു പുരാവസ്തു സാമഗ്രികൾ, ഭാഷാപരമായ സാമഗ്രികൾ എന്നിവ പരസ്പരം ശരിവയ്ക്കുന്ന വസ്തുനിഷ്ഠമായ തെളിവുകളുണ്ടോ?

കൊടുങ്ങല്ലൂർ ആസ്ഥാനമായി ചേര ചക്രവർത്തിമാർ ക്രിസ്തു വർഷാരംഭം മുതലെങ്കിലും വാഴ്ച നടത്തിയിരുന്നതായി പാഠപുസ്തകങ്ങളിൽ പഠിച്ച ചരിത്രംതന്നെ ഐതിഹ്യാസ്പദമായ ചില ചരിത്ര ധാരണകൾ മാത്രമാണെന്നാണ് ഇന്ന് ചരിത്രകാരന്മാരിൽ ഭൂരിപക്ഷവും കരുതുന്നത്. പതിനാറാം നൂറ്റാണ്ടുമുതലുള്ള  പാശ്ചാത്യരുടെ വിവരണങ്ങൾ, ആയിരത്തി അഞ്ഞൂറ്റി എഴുപത്തിയഞ്ചു മുതലുള്ള സെൻസസ് റിപ്പോർട്ടുകൾ എന്നിവയിലൂടെ വെളിപ്പെടുന്ന കേരളീയ ചരിത്രം കേരളത്തിന്റെ പൂർവ മഹിമകളെ അത്രതന്നെ ശരിവയ്ക്കുന്നുമില്ല. മുസിരിസ് അഥവാ കൊടുങ്ങല്ലൂർ ആസ്ഥാനമായി നിലനിന്നിരുന്നതായി പറയപ്പെടുന്ന മഹോദയപുരം എന്ന ചേരസാമ്രാജ്യം പോലും ശൂരനാട് കുഞ്ഞൻപിള്ള മുതലായ അംഗീകൃത ചരിത്രകാരന്മാരുടെ കേവലം ഭാവനാ വ്യായാമം മാത്രമാണെന്ന് "ജാതി വ്യവസ്ഥിതിയും കേരളചരിത്രവും" എന്ന ഗ്രന്ധത്തിൽ പി. കെ. ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോൾ, നമുക്കുള്ള ചരിത്രംതന്നെ അത്ര ചരിത്രപരമല്ല എന്ന് സാരം!

തോമാശ്ലീഹാ കേരളത്തിൽ വന്നു എന്ന നസ്രാണി പാരമ്പര്യത്തിന്റെ ചരിത്രപശ്ചാത്തലം മനസിലാക്കാൻ കേരളവും റോമാസാമ്രാജ്യകാലത്തെ കച്ചവട ബന്ധങ്ങളും വിലയിരുത്തണം. ബി.സി. നാല്പതു മുതലാണ് റോമാ സാമ്രാജ്യം ദക്ഷിണേന്ത്യയുമായുള്ള വ്യാപാരബന്ധങ്ങൾ ആരംഭിക്കുന്നത്. റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈജിപ്തിലെ അലക്സാണ്ഡ്രിയ ആയിരുന്നു കിഴക്കുമായുള്ള റോമൻ വ്യാപാര സമ്പർക്കത്തിന്റെ സിരാകേന്ദ്രം. ബി.സി. നാല്പതുമുതൽ എ.ഡി. അറുപത്തിയെട്ടുവരെ വ്യാപാര സമ്പർക്കങ്ങൾ, പ്രവൃദ്ധമായ കാലമാണ്. ക്രമേണ ക്ഷയിച്ചുവന്ന ഈ വ്യാപാര ബന്ധം കാരക്കളയുടെകാലത്തോടെ (217) അവസാനിച്ചു.

ഈജിപ്തിലെ സെല്ല തുറമുഖത്തുനിന്നും കാലവർഷ കാറ്റുണ്ടെങ്കിൽ ഇന്ത്യയിലെ ആദ്യത്തെ വർത്തനകേന്ദ്രമായ "മുസിരിസി" ലേക്കു നാല്പതു ദിവസത്തെ യാത്രമതിയെന്നു പ്ലിനിയുടെ സ്ഥലവിവരണത്തിൽ കാണാം. "പെരിപ്ലസ്" എന്ന റോമൻ ചരിത്രരേഖയിലും ചൈന (അരിക്ക) യില്നിന്നും ഈജിപ്തിൽനിന്നുമുള്ള ധാരാളം കപ്പലുകൾ വന്നടുത്തുകൊണ്ടിരുന്ന മുസിരിസിനെപ്പറ്റി പ്രതിപാദ്യമുണ്ട്.

കോയമ്പത്തൂർ കേന്ദ്രമായ തമിഴ്നാട് ഭാഗങ്ങളിലും കൊടുങ്ങല്ലൂരിലും റോമാക്കാരും ഗ്രീക്കുകാരുമായ സ്ഥിരതാമസക്കാരുടെ വലിയൊരു സംഘം ഉണ്ടായിരുന്നിരിക്കണമെന്ന്  ഇക്കാലത്തെ നാണയ ശേഖരങ്ങളെപ്പറ്റി വിശദമായി പഠിച്ച റോബർട്ട് സേവൽ കരുതുന്നു. ഇവിടേക്ക് കൂടെകൂടെ യാത്രപോയിരുന്നവരെപ്പറ്റിയും ഗണ്യമായ കാലം ഈ ദേശങ്ങളിൽ കഴിച്ചുകൂട്ടിയവരെപ്പറ്റിയും ടോളമിയും രേഖപ്പെടുത്തുന്നുണ്ട്. കോയമ്പത്തൂരിനടുത്ത കാരൂർ, ഉദുമൽപ്പെട്ട, പൊള്ളാച്ചി എന്നിവിടങ്ങളിൽനിന്നും കണ്ടുകിട്ടിയ വലിയ റോമൻ നാണയ ശേഖരങ്ങൾ ഇക്കാലത്തെ കേരളവുമായുള്ള റോമൻ ബന്ധത്തെ സ്ഥിരീകരിക്കുന്നതാണ്. കോയമ്പത്തൂർ ജില്ലയിൽനിന്ന് മാത്രമായി ഒന്നാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങളുടെ പതിനൊന്നു ശേഖരങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്.

റോമൻ വർത്തന കേന്ദ്രങ്ങളെയും സെറ്റില്മെന്റുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗതാഗത ചാലുകളെക്കുറിച്ചു വീലർ ഇങ്ങനെ രേഖപ്പെടുത്തുന്നു: " ഈ വർത്തക ഗതാഗത ചാലിന്റെ പാരമ്പരയായുള്ള ഉപയോഗം സെന്റ് തോമസ് കൊടുങ്ങല്ലൂർ വന്നിറങ്ങി കരവഴി മദിരാശി തീരത്തേക്ക് പോയതായുള്ള ഐതിഹ്യം ഓർമിപ്പിക്കുന്നു. ഇതേ വഴിച്ചാലിന്റെ കിടപ്പനുസരിച്ചാണ് പ്രസക്ത റോമൻ നാണയങ്ങൾ കൂട്ടംകൂടി കാണുന്നതും" മുസിരിസ് ഉൾപ്പെടുന്ന  കേരളഭാഗങ്ങൾ " കേരോബൊത്രാസിന്റെ" ആധിപത്യത്തിലും നെൽക്കിണ്ട (കോട്ടയം) മുതൽ തെക്കോട്ടുള്ള കേരളഭാഗങ്ങൾ പാണ്ഢ്യനു അധീനമായിരുന്നെന്നും പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്. പന്ധ്യന്റെ തലസ്ഥാനം മധുരയാണെന്നും കേരോബൊത്രാസിന്റെ (ചേര) ആസ്ഥാനം കാരൂരാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.

ചേരസാമ്രാജ്യ തലസ്ഥാനമായിരുന്നില്ലെങ്കിലും മുസിരിസ് (കൊടുങ്ങല്ലൂർ) ഒരു വർത്തക കേന്ദ്രം എന്നനിലയിൽ പ്രസിദ്ധവും സമ്പന്നവുമായിരുന്നിരിക്കണം. അക്കാലത്തെ റോമൻ-ഗ്രീക്ക് സെറ്റില്മെന്റുകളിലെ യഹൂദ കച്ചവടക്കാരുടെ സാന്നിധ്യമാണ് സെന്റ് തോമസിനെ ഇന്ത്യയിലേക്ക് ആകര്ഷിച്ചതെന്നുവേണം കരുതാൻ. ഇന്ത്യയുമായുള്ള റോമിന്റെ വ്യാപാര സമ്പർക്കങ്ങൾ ഏറ്റവും ഉന്നതിയിലായിരുന്ന ബി.സി. 40 -എ. ഡി.68 കാലത്തു എ.ഡി. 52 ൽ സെന്റ് തോമസ് കൊടുങ്ങല്ലൂർ എത്തിയെന്നത് ഏറ്റവും വിശ്വസനീയമായ ചരിത്ര യാഥാർഥ്യങ്ങളുമായി ഒത്തുപോകുന്നു. ഇത് ചരിത്രപരമായ യാഥാർഥ്യങ്ങളുമായി ഒത്തുപോകുന്നതല്ല എന്ന് ഡോക്ടർ എം. ജി. എസ്  പറഞ്ഞതായി അറിവില്ല, അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്നു സമ്മതിക്കുന്നു. അദ്ദേഹം നിഷേധിച്ചത് തോമാശ്ലീഹാ നമ്പൂതിരിമാരെ മാനസാന്തരപ്പെടുത്തി, മാമോദീസ നല്കിയെന്നതിനെയാണ്. ഇക്കാര്യം തുടർന്ന് പരിശോധിക്കാം.
നസ്രാണികൾ എന്നറിയപ്പെടുന്ന കേരളത്തിലെ പുരാതന ക്രൈസ്തവർക്ക് യഹൂദ ക്രൈസ്തവരും ആചാരനുഷ്ടാനങ്ങളുമായുള്ള ചിരപുരാതനവും സജീവവുമായ ബന്ധം യഹൂദ - ക്രൈസ്തവ പിന്തുടർച്ചയെ രേഖപ്പെടുത്തുന്നു. യഹൂദ -- ക്രൈസ്തവ പിന്തുടർച്ച, നമ്പൂതിരി - ക്രൈസ്തവ പിന്തുടർച്ചയായി വ്യാഖ്യാനിക്കുന്ന പുരാവൃത്തങ്ങളും അതിനാൽ ചരിത്രപരമായിത്തന്നെ വിലയിരുത്തപ്പെടേണ്ടതാണ്.

എ.ഡി. ഏഴുമുതൽ ഒമ്പതുവരെ നൂറ്റാണ്ടുകളിൽ സംഭവിക്കുന്ന കേരളീയ ജാതിസമൂഹത്തിന്റെ പരിണാമ പ്രക്രിയയുമായി ബന്ധപ്പെടുത്തിവേണം, തോമാശ്ലീഹാ മാനസാന്തരപ്പെടുത്തി മാമോദീസാ മുക്കിയ നമ്പൂതിരി ഇല്ലങ്ങളുടെ പുരാവൃത്തത്തെ വിലയിരുത്തേണ്ടത്. "ഇടതൂർന്ന കാലവർഷ കാടുകൾക്കിടയിൽ അങ്ങിങ്ങു രൂപംകൊണ്ടുതുടങ്ങിയ കാർഷിക ഗ്രാമ സമൂഹങ്ങളും കുറ്റിക്കാടുകളും വള്ളിപ്പടർപ്പുകളുമുള്ള വിശാലമായ തരിശുകളും മിക്കവാറും കാടുകളാൽ ചുറ്റപ്പെട്ട ജനപദങ്ങളുമുണ്ടായിരുന്ന കേരള ദേശത്തേക്ക്, വടക്കു കൃഷ്ണ- ഗോതാവരി നദികൾക്കിടയിലുള്ള റായലസീമ പ്രദേശത്തുനിന്ന് ഏഴുമുതൽ ഒമ്പതുവരെ നൂറ്റാണ്ടുകളിൽ കർണാടകം വഴി കേരളത്തിലെത്തി 'നമ്പൂതിരി' മാരായി മാറിയ ബ്രാഹ്മണരാണ് കേരളത്തിൽ ജാതി വ്യവസ്ഥ രൂപപ്പെടുത്തിയതെന്നു" ചരിത്ര കാരന്മാർ കരുതുന്നു. അവർ ഇവിടെയുണ്ടായിരുന്ന ഭിന്ന ഗോത്രജനതകളെ പരസ്പര ബന്ധമില്ലാത്തവരും എന്നാൽ, ആചാരങ്ങളാലും ജീവിത ക്രമങ്ങളാലും ചിട്ടപ്പെടുത്തിയതുമായ ജാതിസമൂഹങ്ങളാക്കി ഗ്രാമ സമൂഹങ്ങളിൽ പ്രതിഷ്ഠിച്ചു.

വേദ പരിജ്ഞാനവും സംസ്‌കൃത ഭാഷാ പരിജ്ഞാനവും പ്രാകൃത ഭാഷയെ സംസ്കൃതവുമായി കൂട്ടിയിണക്കി മലയാള ഭാഷക്ക് നിയതമായ ഒരു രൂപം നൽകുകയും ചെയ്തുകൊണ്ട് ക്രമേണ അവർ ഈനാടിന്റെ നിയന്ത്രണം തന്നെ ഏറ്റെടുത്തു. കേരളത്തിലെ ഭാഷാ വികാസത്തിന്റെ രീതിയും മലയാള സാഹിത്യത്തിന്റെ ജനനവും സ്വഭാവവും പരിശോധിച്ചാൽ ഭാഷയിലെ നമ്പൂതിരി സ്വാധീനം വ്യക്തമാവും. "മൊത്ത ജനസംഖ്യയിൽ ഒരു ശതമാനം തികച്ചില്ലാത്ത ഈ നമ്പൂതിരി വിഭാഗമായിരുന്നു ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ മുഴുവൻ ഭൂമിയുടെയും പരമാവധി ഉടമകൾ! ഇത് സാധ്യമായത് അവർ പ്രചരിപ്പിച്ചു നടപ്പാക്കിയ കേരളോത്പത്തിയുടെയും കേരള മാഹാത്മ്യത്തിന്റെയും ഐതിഹ്യങ്ങളിലൂടെയും, അവർ നടപ്പിൽ വരുത്തിയ ജാത്യാചാരങ്ങളിലൂടെയുമായിരുന്നു" എന്നും പി. കെ. ബാലകൃഷ്ണൻ വിലയിരുത്തുന്നു.

ഇത് ബുദ്ധിയുടെ അതി സൂക്ഷ്മവും സമർഥവുമായ വ്യാപാരത്തിലൂടെ ആസൂത്രണം ചെയ്യപ്പെട്ടതും ഭക്തിയുടെ മാർഗത്തിലൂടെയും , ശുദ്ധിയുടെയും അശുദ്ധിയുടെയും പ്രയോഗത്തിലൂടെയും വിദഗ്ധമായി നടപ്പാക്കപ്പെട്ടതുമാണ്. ഇതിനെ ചെറുത്തുനിൽക്കാനും പ്രതിരോധിക്കാനും ശ്രമിച്ച നസ്രാണികളുടെ അസാമാന്യ ധിഷണാപാടവത്തിന്റെയും, പ്രതിഭാവിലാസത്തിന്റെയും പ്രായോഗിക ബുദ്ധിയുടെ പരിണത ഫലമായിരിക്കണം "നമ്പൂതിരിമാരുടെ മാനസാന്തരവും മാമോദീസയും" എന്നുവേണം കരുതാൻ.

പോർത്തുഗീസുകാരുടെ കാലത്തിനുമുന്പ് നായർ സമുദായത്തിന്റെ ഒരു വിഭാഗമെന്നപോലെയാണ് സിറിയൻ ക്രിസ്ത്യാനികൾ കഴിഞ്ഞിരുന്നതെന്നു പി.കെ. ബാലകൃഷ്ണൻ രേഖപ്പെടുത്തുന്നു. ജാതിസരണിയിൽ നായന്മാരോടൊപ്പം നിൽക്കുകയും, പരമ പരിശുദ്ധ ജാതിയായി ഗണിക്കപ്പെട്ടിരുന്ന നമ്പൂതിരി ബ്രാഹ്മണരുമായുള്ള അയിത്ത ദൂരം (നായന്മാർ നമ്പൂതിരിക്ക് തൊട്ടാൽ കുളിക്കേണ്ട അയിത്തജാതിയാണ്. നായർ സ്ത്രീകളുമായി ആചരിച്ചുവന്ന സംബന്ധം മാത്രമാണ് ഇതിനൊരപവാദം) ലംഘിക്കാതെതന്നെ, തോമാശ്ലീഹാ മാമോദീസ മുക്കിയതിലൂടെ അവരുമായി ഒരു ഐക്യബോധം ഉണ്ടാക്കിയെടുക്കാൻ നസ്രാണികൾക്കു കഴിഞ്ഞു. ജാതിസരണിയിൽ നായന്മാരോട് മത്സരിച്ചുനിന്ന സിറിയൻ ക്രിസ്ത്യാനികൾ കേരളജാതി സമൂഹത്തിൽ നമ്പൂതിരിമാർ സൃഷ്ടിക്കാതെ വിട്ടുകളഞ്ഞ വൈശ്യ വിഭാഗത്തെ പ്രതിനിധീകരിക്കുകകൂടി ചെയ്തു. ( മലബാർ പ്രദേശത്തു തങ്ങളുടെ സങ്കേതങ്ങളിൽ മുസ്ലീങ്ങൾ ഈ വിഭാഗത്തെ പ്രതിനിധീകരിച്ചു).

സ്വത്വ നിർമിതിയിൽ നമ്പൂതിരിമാർ പ്രയോഗിച്ച പരശുരാമ കഥയോളം പ്രസക്തമാണ് നസ്രാണികൾ നിർമ്മിച്ചെടുത്ത നമ്പൂതിരി മാനസാന്തര കഥയുമെന്നു പറയാം. കേരളീയ ക്രൈസ്തവ സഭാ ചരിത്രത്തിനു ക്രിസ്തുവോളംതന്നെ കാലപ്പഴക്കമുണ്ടെന്നുള്ളത് നിഷേധിക്കാൻ ചരിത്രകാരന്മാർ ആരും മുതിർന്നിട്ടില്ല. പി. കെ. ബാലകൃഷ്ണൻ ഇങ്ങനെ നിരീക്ഷിക്കുന്നു: പോർത്തുഗീസുകാരുടെ വരവിന്  മുൻപുള്ള  കാലത്ത്  "വിശ്വാസത്തിലും പ്രാർത്ഥനയിലും മാത്രം ചില്ലറ വ്യത്യാസമുണ്ടായിരുന്ന ഒരുതരം മേലെക്കിട നായന്മാർ മാത്രമായിരുന്നു ഫലത്തിൽ കേരളത്തിലെ സിറിയൻ ക്രിസ്ത്യാനികൾ... അവർ, ജാതിമഹിമാ ബോധ്യത്തിൽ നായന്മാരോട് മത്സരിച്ചു തീണ്ടിക്കുളി ആചരിച്ചിരുന്നവരും കേരളീയ ജാത്യാചാരങ്ങളിൽ ഭക്ത്യാദര പൂർവം പങ്കുപറ്റിയിരുന്നവരുമായിരുന്നു. ഇവരെ റോമൻ കത്തോലിക്കാ സഭക്കുകീഴിൽ ഹിന്ദുക്കളല്ലാത്ത ക്രിസ്ത്യാനികളാക്കിമാറ്റാൻ മത വിജ്ഞാന പടുക്കളായ ജസ്യൂട്ട്‌ മിഷനറിമാർ ഒരു ശതാബ്ദക്കാലം നടത്തിയ പ്രയത്നം 1599 ലെ ഉദയംപേരൂർ സുന്നഹദോസോടെ താൽക്കാലിക വിജയം കൈവരിച്ചു." കെ. പി. പദ്മനാഭമേനോൻ കൊച്ചി രാജ്യ ചരിത്രം വാല്യം ഒന്നിൽ അയിത്താചാരം ക്രിസ്തുവിന്റെ തത്വത്തിനു വിരുദ്ധമായ ഹീന നടപടിയാണെന്നും അതിനാൽ ജാത്യാചാരങ്ങൾ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമുള്ള സിനഡിന്റെ പ്രബോധനങ്ങൾ അക്കമിട്ടു വിശദീകരിക്കുന്നുണ്ട്.

നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള കേരളത്തിലെ നവോഥാന പരിശ്രമങ്ങളുടെ തുടക്കം, നായർ ക്രിസ്ത്യാനിയെ കത്തോലിക്കനാക്കാനുള്ള ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽ കാണാം. പല സംഗതികളിലും നസ്രാണികൾ ഹിന്ദുക്കളുടെ ആചാരങ്ങളെ അനുസരിച്ചു നടന്നുപോന്നിരുന്നത് മേലാൽ പാടില്ലെന്ന് സൂനഹദോസ് കൽപ്പിച്ചു.
ഒരുകാര്യം വ്യക്തം. പരശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടാക്കി നമ്പൂതിരിമാർക്കു ദാനം ചെയ്തു എന്ന് തുടങ്ങിയ കേരളോല്പത്തി കഥകളിലൂടെ മുഴുവൻ ഭൂമിക്കുമേലും ജന്മാവകാശം ഉന്നയിക്കുകയും, തങ്ങളുടെ വാല്യക്കാരും, കാര്യസ്ഥരുമായി കേരളത്തിലെ പ്രബല സമൂഹമായിരുന്ന നായന്മാരെ നിയോഗിക്കുകയും മറ്റുള്ളവരെ തീണ്ടാപ്പാടകലെ നിർത്തി അടിമകളാക്കി പണിയെടുപ്പിക്കുകയും അവർക്കു വഴിനടക്കാനുള്ള അവകാശം പോലും നിഷേധിച്ചുകൊണ്ട്, പൊതു സമൂഹം എന്നൊന്ന് അസാധ്യമാക്കി തങ്ങൾ നിർമ്മിച്ചെടുത്ത സമൂഹത്തിനു മാറ്റമില്ലാതെ തുടരാൻ അവസരമൊരുക്കുകയും ചെയ്ത അധികാരി വർഗത്തോട് പ്രത്യക്ഷമായി കലഹിക്കാതെയും അവരുടെ അടിമകളാകാതെയും ജീവിക്കുന്നതിനും കേരളജാതി സമൂഹത്തിൽ മാന്യമായ ഒരിടം അടയാളപ്പെടുത്തുന്നതിനും കേരളനസ്രാണികൾക്ക് കഴിഞ്ഞു. കേരളത്തിന്റെ ധൈഷണിക മേഖലകളിൽ ആ സ്ഥാനം സൂക്ഷിക്കാൻ ഇന്നും ക്രൈസ്തവർക്ക് കഴിയുന്നുണ്ടെങ്കിൽ, അതിനു, തോമാശ്ലീഹാ മാമോദീസാമുക്കിയ നമ്പൂതിരിക്കുടുംബ പുരാവൃത്തത്തോടും അത് നിർമിച്ചെടുത്തവരോടും അതിനുള്ള കടപ്പാട് മറക്കാവുന്നതല്ല.

അത് ചരിത്രമോ, പൂർവ ചരിത്രമോ പുരാണമോ പുരാവൃത്തമോ ആകാം. പക്ഷെ, നമ്പൂതിരിമാർ കേരളത്തിലേക്കുവന്ന ഒൻപതാം നൂറ്റാണ്ടിനു മുൻപും അതിനു ശേഷവും അടിമത്തത്തെ പ്രതിരോധിക്കുകയും അർഥപൂർണമായ ഒരു സാമൂഹ്യ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്ത ഒരു വിഭാഗം ക്രിസ്ത്യാനികൾ കേരള ജാതിസമൂഹത്തിൽ നിലനിന്നിരുന്നു എന്നത് ചരിത്രമല്ലെന്നു ഡോക്ടർ എം. ജി. എസ് . നാരായണൻ പോലും പറയുമെന്ന് തോന്നുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.