കൊവിഷീല്‍ഡ്: വാക്‌സിന്‍ പാസ്‌പോര്‍ട്ടിനായി പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

കൊവിഷീല്‍ഡ്: വാക്‌സിന്‍ പാസ്‌പോര്‍ട്ടിനായി പരിഗണിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിനെ യൂറോപ്പില്‍ യാത്രാനുമതിക്കുള്ള വാക്സിന്‍ പാസ്സ്പോര്‍ട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഇന്ത്യന്‍ നിര്‍മിത ആസ്ട്രസെനെക വാക്സിനെ യൂറോപ്യന്‍ യൂണിയന്‍ യാത്ര പദ്ധതികളില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടനില്‍ അമ്പത് ലക്ഷത്തോളം പേര്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചതായാണ് കണക്ക്.

മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ റെഗുലേറ്ററി അതോറിറ്റി (എം.എച്.ആര്‍.എ.) അംഗീകാരം നല്‍കിയ വാക്സിനുകള്‍ക്ക് വാക്സിന്‍ പാസ്‌പോര്‍ട്ട് അനുമതി നല്‍കാതിരിക്കുന്നതിന് ഒരു കാരണവും കാണുന്നില്ലെന്നും ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.

വാക്‌സിനെടുത്തവര്‍ക്ക് യൂറോപ്പില്‍ തടസമില്ലാത്ത സഞ്ചാരാനുമതി നല്‍കുന്ന 'വാക്‌സിന്‍ പാസ്‌പോര്‍ട്ടി'നായുള്ള ഗ്രീന്‍ പാസ് യൂറോപ്യന്‍ യൂണിയന്‍ കോവിഷീല്‍ഡിന് നല്‍കിയിട്ടില്ല. വാക്‌സെവിരിയ എന്ന പേരില്‍ ആസ്ട്രസെനേക്ക യൂറോപ്പില്‍ നല്‍കുന്നുണ്ട്. എന്നാല്‍, വാക്‌സെവിരിയക്ക് മാത്രമാണ് 'വാക്‌സിന്‍ പാസ്‌പോര്‍ട്ടി'നായുള്ള ഗ്രീന്‍ പാസ് നല്‍കിയത്. ഇതുകൂടാതെ, മൊഡേണ, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിനും ഗ്രീന്‍ പാസ് നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോവിഷീല്‍ഡിന് അനുമതി നല്‍കുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.