ആഗോള കായിക മാമാങ്കത്തിന് ഇന്ന് തുടക്കം; മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ

ആഗോള കായിക മാമാങ്കത്തിന് ഇന്ന് തുടക്കം; മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യ


ടോക്യോ: ആഗോള കായിക മാമാങ്കത്തിന് ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ഇന്ന് തുടക്കം. ജപ്പാന്‍ സമയം രാത്രി എട്ടിനാണ് (ഇന്ത്യന്‍ സമയം വൈകിട്ട് 4.30) ഉദ്ഘാടന പരിപാടി തുടങ്ങുന്നത്. സോണി ടെന്‍ ചാനലുകളില്‍ ഉദ്ഘാടനച്ചടങ്ങ് തല്‍സമയം കാണാം. 1964 ലെ ഒളിംപിക്‌സിന്റെ മുഖ്യവേദിയായ ഒളിംപിക് സ്റ്റേഡിയമാണ് ഉദ്ഘാടന വേദി.

കോവിഡ് വ്യാപന ഭീഷണിയുള്ളതിനാല്‍ ഉദ്ഘാടനച്ചടങ്ങില്‍ അത്‌ലറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ഗാലറികളില്‍ കാണികളുടെ പതിവ് ആരവങ്ങള്‍ ഉണ്ടാകില്ല. ഹോക്കി ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങും ബോക്‌സിങ് ലോക ചാംപ്യന്‍ എം.സി മേരി കോമുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാകയേന്തി ടീമിനെ നയിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ ആറ് ഒഫിഷ്യലുകളെ മാത്രമേ ഒരു രാജ്യത്തുനിന്ന് അനുവദിക്കുകയുള്ളൂ.


ഇന്ന് നടക്കുന്ന അമ്പെയ്ത്ത് മത്സരത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിംഗ് റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരിയും പുരുഷന്‍മാരുടെ വ്യക്തിഗത റാങ്കിംഗ് റൗണ്ടില്‍ അതാനു ദാസും ഇന്ത്യയ്ക്കായി കളത്തിലിറങ്ങും. യുമെനോഷിമ റാങ്കിംഗ് ഫീല്‍ഡിലാണ് മത്സരങ്ങള്‍. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം.

കോവിഡ് കാലമായതിനാല്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ച താരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുന്നു. നാല് സ്വര്‍ണമടക്കം ഇന്ത്യ 19 മെഡല്‍ വരെ നേടുമെന്നാണ് ആഗോള സ്പോര്‍ട്‌സ് ഡേറ്റാ വിശകലന കമ്പനിയായ ഗ്രേസ്‌നോട്ട് പ്രവചിക്കുന്നത്.

കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്ന ഒളിംപിക് വില്ലേജില്‍ ഇതുവരെ ആറ് പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അത്‌ലറ്റുകള്‍ക്കു പുറമേ ഒളിംപിക്‌സുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എട്ട് പേര്‍ക്കുകൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.