ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

മലപ്പുറം: പ്രളയത്തിൽ തകർന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം അന്താരാഷ്ട്ര നിലവാരമുള്ള കുടുംബാരോഗ്യ കേന്ദ്രമായി പുനർനിർമ്മിച്ചു. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്കെയറാണ് നാടിന് സമർപ്പിച്ചത്. നേരിട്ടും ഓൺലൈനിലൂടെയുമായി ചടങ്ങ് നടന്നത്. വിപിഎസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പത്ത് കോടി രൂപ ചിലവിൽ പുനർനിർമിച്ച കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ശക്തിപ്പെടുത്തുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2016 മുതല്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി ഇത് നടത്തിവരുന്നു. നൂറുദിന കര്‍മ്മ പദ്ധതിയിലുള്‍പ്പെടുത്തി പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സർക്കാർ മുൻതൂക്കം നൽകിയിട്ടുണ്ട്. വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം പോലുള്ള പദ്ധതികൾ ഈ ശ്രമത്തിനു കരുത്തുപകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

'റീബില്‍ഡ് കേരള' പദ്ധതിയുടെ ഭാഗമായി അത്യാധുനിക സൗകര്യങ്ങളും സേവനങ്ങളൂം ഒരുക്കിയാണ് കേന്ദ്രം പുനർനിർമ്മിച്ചിരിക്കുന്നത്. 2018-ലെ പ്രളയത്തില്‍ തകര്‍ന്ന വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുകയായിരുന്നു.

ഏറ്റവും മികച്ച സൗകര്യങ്ങളുള്ള വാഴക്കാട് ആരോഗ്യകേന്ദ്രം അതേ രീതിയിൽസംരക്ഷിക്കുന്നതിനായി ആരോഗ്യവകുപ്പ് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. 'രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നാണ് യാഥാര്‍ഥ്യമായത്. ഇതേ മികവില്‍ കേന്ദ്രത്തെ നിലനിര്‍ത്തും. അഭിമാന നിമിഷത്തിന് കാരണമായ ഡോ. ഷംഷീറിനോടും വി.പി.എസ്. ഗ്രൂപ്പിനോടും ആരോഗ്യമന്ത്രി നന്ദി അറിയിച്ചു'.

തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ ഫാര്‍മസി ഉദ്ഘാടനം ചെയ്തു. ലോകം മുഴുവന്‍ കോവിഡിനോട് മല്ലിടുന്ന കാലത്ത് ആരോഗ്യരംഗം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കായികമന്ത്രി വി. അബ്ദുൽ റഹ്മാൻ ഓപ്പണ്‍ ജിം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആംബുലന്‍സ് സമര്‍പ്പിച്ചു. ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് പൊതുജനാരോഗ്യ കേന്ദ്രങ്ങളെയാണ്. ഗുണമേന്മയുള്ള ആരോഗ്യസേവനം ലഭിക്കുകയെന്നത് മനുഷ്യന്റെ അവകാശമാണ്. ഈ പാതയില്‍ വാഴക്കാട് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ ആരോഗ്യ മേഖലയ്ക്ക് വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രം മുതല്‍ക്കൂട്ടാണെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥിയായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി പറഞ്ഞു. ഡോ. ഷംഷീറിന്റെ മനുഷ്യനന്മയിലൂന്നിയ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

വാഴക്കാടിന് മികച്ച ആരോഗ്യകേന്ദ്രം നല്‍കാനായതില്‍ അഭിമാനമുണ്ടെന്ന് വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലില്‍ പറഞ്ഞു. ഭാവിയിലേക്കുള്ള മാതൃകയായാണ് കേന്ദ്രം നിര്‍മ്മിച്ചത്. കോവിഡ് മഹാമാരിക്കു ശേഷം ആഗോളതലത്തില്‍ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. ഇതിനോട് കിടപിടിക്കും വിധം നമ്മുടെ ആരോഗ്യമേഖലയും ഉയരേണ്ടതുണ്ട്. നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടത്തിലും പിന്തുണച്ച സര്‍ക്കാരിനോടും ജനങ്ങളോടും അദ്ദേഹം നന്ദിയറിച്ചു.

ആധുനിക ലബോറട്ടറി, മിനി ഓപ്പറേഷന്‍ തിയറ്റര്‍, ഇമേജിങ് വിഭാഗം, ഫാര്‍മസി, ക്ലിനിക്കുകള്‍, പ്രീ-ചെക്കപ്പ് മുറികള്‍, ഗര്‍ഭിണികള്‍ക്കുള്ള ഔട്ട് പേഷ്യന്റ് മുറികള്‍, നഴ്‌സ് സ്റ്റേഷന്‍, സാമ്പിള്‍ ശേഖരണ വിഭാഗം, പ്രായമായവര്‍ക്ക് പ്രത്യേക കാത്തിരിപ്പുമുറി, ഒ.പി. മുറികള്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം നിരീക്ഷണ മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, സെര്‍വര്‍ മുറി, പാലിയേറ്റീവ് കെയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഴീസ്, വാക്‌സിനേഷന്‍ കേന്ദ്രം, മരുന്നു സ്‌റ്റോര്‍, വാക്‌സിന്‍ സ്‌റ്റോര്‍, മാതൃ-ശിശു പരിചരണ മുറി തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ആരോഗ്യ കേന്ദ്രത്തിലുള്ളത്.

അടുത്ത രണ്ടുവര്‍ഷം കുടുംബാരോഗ്യ കേന്ദ്രം ഇതേ നിലവാരത്തില്‍ സൂക്ഷിക്കുന്ന ചുമതലയും വി.പി.എസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഇതിനായി അഞ്ചു ജീവനക്കാരെ നിയമിക്കും. ഇവരുടെ ശമ്പളവും ആനുകൂല്യങ്ങളും വി.പി.എസ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.