കെപിസിസി പുനസംഘടന: സുധാകരനും സതീശനും ഡല്‍ഹിക്ക്

കെപിസിസി പുനസംഘടന: സുധാകരനും സതീശനും ഡല്‍ഹിക്ക്

ന്യൂഡല്‍ഹി: കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഈ ആഴ്ച അവസാനം ഡല്‍ഹിക്ക് പോകും.

ഭൂരിപക്ഷം ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരുടെ ഒന്നിലധികം പേരുകളുമായാണ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ കാണുക. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പ്രഖ്യാപനം. ഡിസിസി പ്രസിഡന്റുമാരെയാവും ആദ്യം പ്രഖ്യാപിക്കുക.

ഗ്രൂപ്പ് വീതം വയ്പ്പുണ്ടാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയെങ്കിലും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പല ജില്ലകളിലും ശക്തമായ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇതോടെ, അന്തിമ തീരുമാനത്തിലെത്താന്‍ കഴിയാതായതോടെയാണ് ഒന്നിലധികം പേരുമായി ഹൈക്കമാന്‍ഡിനെ കാണാന്‍ കെപിസിസി അധ്യക്ഷന്‍ തീരുമാനിച്ചത്.

സജീവ ഗ്രൂപ്പ് പ്രവര്‍ത്തകരെ തന്നെയാണ് ഡിസിസി പ്രസിഡന്റുമാരായി നേതാക്കള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന സ്ഥാനാര്‍ത്ഥികള്‍ പരാതിപ്പെട്ടവരും സാധ്യതാ പട്ടികയിലുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

എംപിമാരോ എംഎല്‍എമാരോ ഡിസിസി പ്രസിഡന്റാമാരാകേണ്ടതില്ലെന്നത് മാത്രമാണ് പൊതുവായ തീരുമാനം. മറ്റ് കാര്യങ്ങളില്‍ എല്ലാ ജില്ലകളിലും ഗ്രൂപ്പടിസ്ഥാനത്തിലുള്ള തര്‍ക്കം നിലനില്‍ക്കുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.