ന്യൂഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് കൊച്ചി ഉള്‍പ്പടെയുള്ള ഇന്ത്യയിലെ പല നഗരങ്ങള്‍ക്കും ഭീഷണി. ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐപിസിസി) പഠന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി നാസ നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്തെ 12 തീരദേശ നഗരങ്ങളെ കടല്‍ കവര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്ന് അടിയോളം സമുദ്രനിരപ്പ് ഉയരും. കൊച്ചി 2.32 അടി, മംഗലാപുരം 1.87 അടി, മുംബയ് 1.90 അടി, വിശാഖപട്ടണം 1.77 അടി, ചെന്നൈ 1.87 അടി, തൂത്തുക്കുടി: 1.9 അടി, കണ്ട്ല 1.87 അടി, അടി, ഭാവ്നഗര്‍ 2.70 അടി, മോര്‍മുഗാവോ 2.06 അടി, പരാദീപ്1.93 അടി, ഖിദിര്‍പുര്‍0.49 അടി എന്നിങ്ങനെ ജലനിരപ്പ് ഉയരുമെന്നാണ് പറയുന്നത്.
ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള താപനം ഉള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ ഭൂമിയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് അടുത്തയിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്.
അന്തരീക്ഷ താപനില ഉയരുന്നത് മഞ്ഞുരുകുന്നതിനും സമുദ്ര ജലവിതാനം ഉയരുന്നതിനും കാരണമാകുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, ഇത് മനുഷ്യവംശത്തിന് തന്നെ ഭീഷണിയാകുമെന്ന മുന്നറിയിപ്പും നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26