കാട്ടുപന്നി ശല്യം അതിരൂക്ഷം: കൂട്ടത്തോടെ കൊന്നൊടുക്കാൻ കേന്ദ്ര അനുമതി തേടി കേരളം

കാട്ടുപന്നി ശല്യം അതിരൂക്ഷം: കൂട്ടത്തോടെ കൊന്നൊടുക്കാൻ കേന്ദ്ര അനുമതി തേടി കേരളം

തിരുവനന്തപുരം: കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ ( ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിച്ചു കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സർക്കാർ ഉത്തരവ് നൽകി. ഈ ഉത്തരവിന് കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയുമെന്ന് വനംമന്ത്രി കെ. രാജുവിന്റെ ഓഫിസ് വ്യക്തമാക്കി.

കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളാകെ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശമായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും അവയുടെ എണ്ണം നിയന്ത്രിച്ചു ശല്യം കുറക്കാൻ വനം വകുപ്പിന് ആയില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യം ഉള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ ഈ സർക്കാർ അനുമതി നൽകിയത്.

ആ ഉത്തരവ് ഇപ്പോൾ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. നടപടികൾ പലതും എടുത്തിട്ടും കാട്ടുപന്നിയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാൽ അവയെ വെർമിൻ (ശല്യകാരിയായ മൃഗം) ആയി പ്രഖ്യാപിക്കാൻ ഈ സർക്കാർ ആലോചിച്ചത്. അങ്ങനെ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വകുപ്പിന് സാധിക്കും. പക്ഷെ അതിന് കേന്ദ്ര അനുമതി ആവശ്യമാണ്.

കേന്ദ്ര അനുമതി തേടുന്നതിന് നേരത്തെ നിർദേശം നൽകിയെങ്കിലും അതിന് ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടായിരുന്നു. സംസ്ഥാനം മൊത്തമായും അങ്ങനെ അനുമതി ലഭിക്കില്ല. കാട്ടുപന്നി ശല്യമുള്ള മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റ ആവൃത്തി തുടങ്ങി വിശദ വിവരങ്ങൾ സഹിതം അപേക്ഷിക്കേണ്ടതുണ്ട്. അപ്പോൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിക്കും. ഇപ്പോൾ അതെല്ലാം ശരിയാക്കി കേന്ദ്രത്തിന് അയക്കാൻ ഉത്തരവ് നൽകിയിരിക്കുകയാണെന്ന് വനംമന്ത്രി കെ. രാജുവിന്റെ ഓഫിസ് വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.