വീണ്ടും ചില വീട്ടുവിശേഷങ്ങൾ

വീണ്ടും ചില വീട്ടുവിശേഷങ്ങൾ

ആന്ധ്രയിലെ ഒരു അനുഭവം. പ്രിയപ്പെട്ട വൈദിക സുഹൃത്തിന്റെ ജന്മദിനമായിരുന്നു അന്ന്. ഞങ്ങൾ ഏതാനും പേർ പള്ളിമേടയിൽ ഒരുമിച്ചു. കേക്ക് മുറിക്കുന്നതിനിടയിൽ ഒരു മധ്യവയസ്ക്കൻ കുറച്ച് പലഹാരങ്ങളുമായ് വന്നു. അദ്ദേഹം അച്ചന് ജന്മദിനാശംസകൾ നേർന്ന് തിരിച്ചു പോയി. അദ്ദേഹം പോയിക്കഴിഞ്ഞപ്പോൾ വൈദിക സുഹൃത്ത് ആ വ്യക്തിയെക്കുറിച്ച് പറഞ്ഞു. അദ്ദേഹം ഒരു യഹൂദനായിരുന്നു. വിശാഖപട്ടണം സ്റ്റീൽ ഫാക്ടറിയിൽ ജോലിക്കായ് വന്നതാണ്. ക്രിസ്തുവിനെ അടുത്തറിഞ്ഞ അദ്ദേഹം ക്രിസ്ത്യാനിയായി. ഏക മകളുടെ വിവാഹ ശേഷം അദ്ദേഹവും ഭാര്യയും മാത്രമേ വീട്ടിലുള്ളു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം ചെയ്യുന്ന പ്രവൃത്തികൾ ആരെയും അതിശയിപ്പിക്കുന്നതാണ്. വേനൽ ചൂടിൽ വഴിയോരത്ത് ജോലി ചെയ്യുന്നവർക്ക് അദ്ദേഹം എന്നും സംഭാരം തയ്യാറാക്കി നൽകും. ആശുപത്രിയിലേക്കോ സ്വന്തം വീടുകളിലേക്കോ പോകാൻ ബസ് കാത്ത് നിൽക്കുന്ന രോഗികളെയും വയോവൃദ്ധരെയും സ്വന്തം കാറിൽ അദ്ദേഹം വീട്ടുകളിൽ എത്തിക്കും.എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു: ''ചെയ്യാനാവുന്ന നന്മ ആരോഗ്യമുള്ളപ്പോൾ ചെയ്യുന്നു. അതും തിരിച്ചു കിട്ടില്ലെന്ന് ഉറപ്പുള്ളവർക്ക്. ഒരു ദിവസം ചെയ്ത കാര്യങ്ങളെല്ലാം സന്ധ്യയ്ക്ക് വീട്ടിലെത്തുമ്പോൾ ജീവിത പങ്കാളിയുമായ് പങ്കുവയ്ക്കും. ഞങ്ങളൊരുമിച്ച് ദൈവത്തിന് നന്ദി പറഞ്ഞ് വിശ്രമിക്കും. നന്മ ചെയ്യാത്ത ദിവസം ജീവിതത്തിൽ വല്ലാത്ത ശൂന്യതയാണ്.'' വലിയ മനസിന്റെ ഉടമകൾക്കു മാത്രമേ ഇങ്ങനെ ചിന്തിക്കാനും ചെയ്യാനും സാധിക്കൂ. അങ്ങനെയുള്ളവർക്ക് പ്രതിഫലം നൽകുന്നത് ദൈമല്ലാതെ മറ്റാരാണ്? അതുകൊണ്ടാണ് ക്രിസ്തു ഇങ്ങനെ പറഞ്ഞത്: "സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന്‌ നിങ്ങള്‍ ഇതു ചെയ്‌തു കൊടുത്തപ്പോൾ എനിക്കു തന്നെയാണു ചെയ്‌തുതന്നത്‌" (മത്തായി 25 :40). അതെ,നാം മനസറിഞ്ഞ് ചെയ്യുന്ന ഓരോ നന്മയും ക്രിസ്തുവിന് വേണ്ടിയാണെന്ന ചിന്ത കൂടുതൽ നന്മകൾ ചെയ്യാൻ നമുക്ക് പ്രചോദനമാകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.