ഒഡീഷയില്‍ നാശം വിതച്ച് 'ഗുലാബ്' തീരം തൊട്ടു: സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ഒഡീഷയില്‍ നാശം വിതച്ച് 'ഗുലാബ്' തീരം തൊട്ടു: സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയില്‍; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

24 മണിക്കൂറില്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്ക്.

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഗുലാബ് ചുഴലിക്കാറ്റ് 95 കിലോമിറ്റര്‍ വേഗതയോടെ തീരം തൊട്ടു. ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടു. അടുത്ത രണ്ട് മണിക്കൂറോടെ പൂര്‍ണമായും കരയില്‍ പ്രവേശിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റ് കലിംഗ പട്ടണത്തിനും ഗോപാലപൂരിനും ഇടയിലാണ് കരയിലേക്ക് പ്രവേശിക്കുക.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈസ്റ്റേണ്‍ നേവല്‍ കമാന്റിന്റെ നേതൃത്വത്തില്‍ രക്ഷാ ദൗത്യത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ മഴയില്‍ ഒഡീഷയില്‍ കനത്ത നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗജപതിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മലയോരമേഖലയില്‍ നിന്ന് 1,600 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒഡീഷയിലെ റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ കടല്‍  പ്രക്ഷുബ്ധമാണ്.


ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുലാബിന്റെ സ്വാധീനം തീര്‍ന്നാലുടന്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കി.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.